തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തട്ടിപ്പ് കേസിൽ മഹാരാഷ്ട്രയിൽ നിന്ന് ഇന്നലെ രാത്രി എത്തിച്ച ഏഴാം പ്രതി ആബ എന്ന് വിളിക്കുന്ന സതീഷ് ബാൽ ചന്ദ്വാനിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകി. സ്പിരിറ്റ് തിരിമറിയിൽ കമ്പനിയിലെ ജീവനക്കാരുടെ പങ്കും തട്ടിപ്പ് നടത്തിയ സ്പിരിറ്റിന്റെ വിനിയോഗവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ മനസിലാക്കാൻ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. തട്ടിപ്പിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും സംബന്ധിച്ച വിവരങ്ങളും അന്വേഷക സംഘത്തിന് മനസിലാക്കേണ്ടതായുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ പുളിക്കീഴ് എസ്.ഐ. ആർ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാഷ്ട്ര സ്വദേശിയായ പ്രതിയെ ട്രെയിനിൽ നാട്ടിലെത്തിച്ചത്.
മദ്യനിർമ്മാണത്തിനായി മദ്ധ്യപ്രദേശിൽ നിന്ന് ട്രാവൻകൂർ ഷുഗേഴ്സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽനിന്ന് 20,386 ലിറ്റർ സേന്തുവയിൽ മറിച്ചുവിറ്റതിന് പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സതീഷ് ബാൽ ചന്ദ്വാനിയെ അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ മുമ്പ് പിടിയിലായ മൂന്ന് പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്. ഉന്നത ഉദ്യോഗസ്ഥരായ കേസിലെ നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സ് പി.ഏബ്രഹാം, പേഴ്സണൽ മാനേജർ പി.യു.ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവരെ പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഹൈക്കോടതിയിൽ ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ഇവരെ പിടികൂടാൻ ശ്രമിക്കാത്തതിന് പിന്നിൽ ഒത്തുകളിയാണെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |