തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ബാങ്ക് ജീവനക്കാരായ ബിജു കരീം, ജിൽസൺ, സുനിൽ കുമാർ, കളക്ഷൻ എജന്റ് ബിജോയി എന്നിവരടക്കം ആറ് പേർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഇത്രയും വിവാദമായ കേസിൽ സംഭവം പുറത്ത് വന്ന് മൂന്നാഴ്ച പിന്നിട്ട ശേഷമാണ് പ്രതികൾക്കെതിരെ ലുക്കൗഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇതിനിടെ പ്രതികളെ അയ്യന്തോളിലെ ഫ്ളാറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്തുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൂപ്പർമാർക്കറ്റിന്റെ മുകളിലെ ഫ്ളാറ്റിൽ പ്രതികളെ പൊലീസ് പി.പി.ഇ കിറ്റ് ധരിപ്പിച്ച് കസ്റ്റഡിയിലെടുത്തതെന്ന് നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അന്വേഷണ സംഘം ഇതിനെതിരെ രംഗത്ത് വരികയും പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതികൾ രാജ്യം വിട്ടു പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബാങ്കിലെ രേഖകൾ പരിശോധിച്ച് വരികയാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കുക ശ്രമകരമാണെന്നും പൊലീസ് പറഞ്ഞു.ഇതിനിടെ തട്ടിപ്പിനെ കുറിച്ച് വകുപ്പുതല അന്വേഷണം നടന്നു വരികയാണ്. അഞ്ചംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. ഉടൻ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. തട്ടിപ്പ് പുറത്ത് വന്നതോടെ ബാങ്കിൽ പണം നിക്ഷേപിച്ചവർ കൂട്ടത്തോടെ പിൻവലിക്കാൻ എത്തുന്നുണ്ട്. പരമാവധി 10,0000 രൂപയാണ് ആഴ്ചയിൽ ഒരാൾക്ക് നൽകുന്നത്. അതേസമയം, കേരള ബാങ്ക് പാക്കേജ് ഉടൻ പ്രഖ്യാപിച്ച് നിക്ഷേപകരുടെ ആശങ്ക മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |