തലശേരി: കേരള - തമിഴ്നാട് പൊലീസുകളെ ആഴ്ചകളോളം വട്ടം കറക്കിയ കൂട്ട മാനഭംഗക്കേസിലെ 'ഇരയും സുഹൃത്തും' തലശേരിയിൽ നിന്ന് സമർത്ഥമായി മുങ്ങി. പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതോടെയാണ് തുടർ നടപടി ഭയപ്പെട്ട് താമസിച്ചിരുന്ന കുയ്യാലിയിലെ ഷറാറ ക്വാർട്ടേഴ്സിൽ നിന്ന് ഇരുവരും അപ്രത്യക്ഷരായത്. വിധവയും നാല് മക്കളുടെ അമ്മയുമായ തമിഴ്നാട് സേലം സ്വദേശിനിയായ നാൽപതുകാരിയാണ് പഴനിയിലെ ലോഡ്ജിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയെന്ന് പരാതിപ്പെട്ടത്. സ്വകാര്യ ഭാഗത്ത് ആന്തരിക ക്ഷതമേറ്റ നിലയിൽ ആഴ്ചകൾക്ക് മുമ്പ് ചികിത്സയ്ക്കായി ഇവർ തലശേരി ജനറൽ ആശുപത്രിയിലെത്തിയിരുന്നു.
വിദഗ്ദ്ധ ചികിത്സക്കായി ഇവരെ തൊട്ടടുത്ത ദിവസം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇവിടെയെത്തിയ കണ്ണൂർ ജില്ലാ പൊലിസ് മേധാവി യുവതിയുടെയും ചികിത്സിക്കുന്ന ഡോക്ടരുടെയും മൊഴിയെടുത്തതോടെ പൊലീസിന് പൊരുത്തക്കേടുകൾ ബോദ്ധ്യപ്പെട്ടു. യുവതി പീഡിപ്പിക്കപ്പെട്ടെന്ന വാർത്തകൾ ഇതിനകം ഇരു സംസ്ഥാനത്തും ചർച്ചയായി. സംഭവം അന്വേഷിക്കാൻ തമിഴ്നാട്ടിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തലശേരിയിലെത്തി. പരാതിക്കാരിയെയും കൂടെയുള്ള പുരുഷനെയും വിളിച്ചു ചോദ്യം ചെയ്തോടെ തമിഴ്നാട് പൊലീസും പന്തികേട് മണത്തു. പഴനിയിൽ നടത്തിയ അന്വേഷണത്തിലും യുവതി പറഞ്ഞ ലോഡ്ജിൽ അത്തരം പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. കല്യാണം കഴിക്കാതെ കൂടെ താമസിക്കുന്ന യുവാവ് മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും പീഡന പരാതി നൽകിക്കുകയായിരുന്നുവെന്ന് യുവതി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരുവരും മുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |