നെടുമ്പാശേരി: സൈക്കിളിന്റെ പഞ്ചറൊട്ടിക്കാനെത്തിയ സ്കൂൾ വിദ്യാർത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിന് നാടൻ പാട്ട് കലാകാരനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. നായത്തോട് പതിക്കൽക്കുടി വീട്ടിൽ രതീഷ് ചന്ദ്രൻ (40) ആണ് അറസ്റ്റിലായത്. വീടുകളിലെത്തി സൈക്കിൾ റിപ്പയറിംഗും പഞ്ചറൊട്ടിക്കലും ചെയ്യുന്ന പ്രതി എട്ടാം ക്ളാസ് വിദ്യാർത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് തന്ത്രപരമായി മൊബൈൽ കാമറയിൽ പകർത്തിയത്.
വീടിനടുത്തുള്ള ഇടവഴിയിൽ വച്ചാണ് പെൺകുട്ടി ഇയാളെ സൈക്കിളിന്റെ പഞ്ചറൊട്ടിക്കാൻ ഏൽപ്പിച്ചത്. ഒട്ടിച്ചതിന് ശേഷം ടയറിന് കാറ്റടിക്കാൻ ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. കാറ്റ് അടിക്കുന്നതിനിടയിൽ അടിയിൽ രഹസ്യമായി ഓൺചെയ്ത് വച്ചിരുന്ന മൊബൈൽ കാമറ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. പെൺകുട്ടി മൊബൈൽ ഫോൺ കൈയ്യിൽ എടുത്തതോടെ പ്രതി പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഓടി വീട്ടിലെത്തിയ ശേഷം കുട്ടി ഫോൺ പിതാവിനെ ഏൽപ്പിച്ചു. ഫോൺ തിരികെ ആവശ്യപ്പെട്ട് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയതോടെ പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ആദ്യമായിട്ടാണ് കേസിൽപ്പെടുന്നതെന്ന് സി.ഐ പി.എം. ബൈജു പറഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ. അനീഷ് കെ. ദാസ്, എ.എസ്.ഐ ബാലചന്ദ്രൻ, സീനിയർ സി.പി. ഒ ലീല തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |