യൂട്യൂബിൽ തിരഞ്ഞ് കാക്കി യൂണിഫോം റെഡിയാക്കി
ഇടുക്കി: തമിഴ്നാട്ടിലെ പൊലീസ് അസി. കമ്മിഷണർ ചമഞ്ഞ് കേരളത്തിൽ വിലസി പിടിയിലായ വിജയൻ തട്ടിപ്പ് വീരൻ. ചെന്നൈ കുളത്തൂർ ജീവനഗർ സ്വദേശി വിജയൻ (41) പിടിക്കപ്പെട്ടതോടെ പൊലീസ് ചമഞ്ഞ് ഇയാൾ നടത്തിയ കൂടുതൽ തട്ടിപ്പുകൾ പുറത്തായി. മുഖ്യമന്ത്രി പിണറായി വിജയൻ, തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, മുൻ പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദി എന്നിവരുൾപ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വിജയന്റെ ഫോണുകളിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇതെല്ലാം ഒറിജിനലാണോ അതോ മോർഫ് ചെയ്തതാണോയെന്നത് സംബന്ധിച്ച് തമിഴ്നാട് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമൊത്തുള്ള ചിത്രങ്ങളും ഇയാളുടെ ഫോണുകളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഈ ചിത്രങ്ങൾ കാണിച്ചാണ് പ്രതി നാട്ടുകാരുടെ വിശ്വാസ്യത നേടിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാരെയും ഇത്തരത്തിൽ കബളിപ്പിച്ചിരുന്നു. പൊലീസുദ്യോഗസ്ഥനെന്ന വ്യാജേനയാണ് പ്രതി കൂടുതലും വിലസിയിരുന്നത്. ചെന്നൈയ്ക്ക് പുറത്ത് പൊലീസാണെന്ന പേരിൽ തർക്കങ്ങൾ പരിഹരിക്കാൻ മദ്ധ്യസ്ഥനായി നിന്ന് പണം തട്ടിയതായി വിവരമുണ്ട്. ഇയാൾ മറ്റേതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളോ കുറ്റകൃത്യങ്ങളോ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളധികവും സിവിൽ വേഷത്തിലുള്ളതാണ്. കാക്കി ധാരിയായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പമുള്ള ചിത്രങ്ങൾ. പൊലീസ് ചമഞ്ഞ് നടക്കുന്നതിനിടെ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനും ആളുകൾ സംശയിക്കാതിരിക്കാനുമായി ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകനായും വനം വകുപ്പ് ഉദ്യോഗസ്ഥനായും പട്ടാളക്കാരനായുമൊക്കെ നടിച്ച് തട്ടിപ്പ് നടത്തിയിരുന്ന ഇയാൾ രാഷ്ട്രീയ നേതാക്കളിൽ പലരോടും ആരെന്ന നിലയിലാണ് ഇയാൾ പരിചയപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. തമിഴ്നാട്ടിലെയും അയൽസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ഓഫീസുകൾ അടക്കം പ്രധാന സർക്കാർ ഓഫീസുകളിൽ ഇയാൾ കയറിയിറങ്ങിയിരുന്നതായാണ് വിവരം.
ചെന്നൈയിലെ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറാണെന്ന വ്യാജേന കഴിഞ്ഞ ദിവസം കേരളത്തിൽ സന്ദർശനം നടത്തി മടങ്ങവെ ദിണ്ടിക്കലിൽനിന്നാണ് വിജയൻ പൊലീസിന്റെ പിടിയിലായത്.
കുടുക്കിയത് കേരള പൊലീസ്
കഴിഞ്ഞ ഒരുവർഷമായി തമിഴ്നാട്ടിനകത്തും പുറത്തും പൊലീസ് അസി. കമ്മിഷണർ ചമഞ്ഞ് വിലസിയ വിജയനെ കുടുക്കിയത് കേരള പൊലീസ്. ചെന്നൈയിലെ വീട്ടിൽ നിന്ന് കേസ് അന്വേഷണത്തിനായി പുറത്ത് പോകുകയാണെന്ന് പറഞ്ഞാണ് വിജയൻ യാത്രയായത്. റോഡ് മാർഗം കിലോ മീറ്ററുകളോളം ജീപ്പിൽ ബീക്കൺ ലൈറ്റും സൈറണുമിട്ട് യാത്ര ചെയ്ത ഇയാൾ വഴിനീള പൊലീസ് ഉദ്യോഗസ്ഥരുടെ ആദരവും നേടി. കേരളത്തിൽ പലസ്ഥലത്തും ചുറ്റിയടിച്ച വിജയൻ പ്രമുഖ ക്ഷേത്രങ്ങളിൽ തമിഴ്നാട് അസി. കമ്മിഷണറെന്ന നിലയിൽ ദർശനം നടത്തി. കേരളത്തിലെ കറക്കത്തിനിടെ തനിയെ വാഹനമോടിച്ചെത്തിയ ഇയാൾ കട്ടപ്പന സ്റ്റേഷനിലെത്തി ഡിവൈ.എസ്.പി വി.എ.നിഷാദ് മോനെ പരിചയപ്പെട്ടു. മടങ്ങാൻ തുടങ്ങുമ്പോൾ നിഷാദ് മോനൊപ്പം സെൽഫിയെടുത്ത ഇയാൾ പൊലീസ് സ്റ്റേഷന്റെ ചിത്രവും മൊബൈൽ ഫോൺ കാമറയിൽ പകർത്തി. ഇയാളുടെ പെരുമാറ്റത്തിൽ ഡിവൈ.എസ്.പി നിഷാദ് മോന് സംശയം തോന്നി.
തുടർന്ന് തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു പൊലീസ് ഉദ്യോഗസ്ഥർ അവിടെയില്ലെന്ന് അറിഞ്ഞത്. ഇതിനിടെ ഇയാൾ കേരളത്തിൽനിന്ന് തിരിച്ച് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തേനിയിൽ നിന്ന് ദിണ്ടിഗലിലേക്ക് വരും വഴി
സൈറൺമുഴക്കിയും ബീക്കൺ ലൈറ്റും തെളിച്ചും സ്റ്റിക്കർ പതിച്ച വാഹനത്തിലെത്തിയ വിജയനെ പൊലീസ് പിടികൂടുകയായിരുന്നു. താൻ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറാണെന്നും അന്വേഷണത്തിന് വന്നതാണെന്നും പറഞ്ഞു. രണ്ട് മൊബൈൽ ഫോണുകളും തമിഴ്നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയൽ കാർഡും പിസ്റ്റൾ രൂപത്തിലുള്ള എയർഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും ഇയാളുടെ വാഹനത്തിലുണ്ടായിരുന്നു.ഐ.ഡി കാർഡ് പരിശോധിച്ചതിൽ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിജയനെ അറസ്റ്റു ചെയ്യുകയായിരുന്നു. നിലക്കോട്ട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത വിജയനെ കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |