കൊച്ചി: നഗരത്തിൽ കറങ്ങിനടന്ന് സ്ത്രീകളെ അപമാനിക്കും വിധം പ്രാങ്ക് വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ അപ് ലോഡ് ചെയ്യുന്ന യുവാവ് അറസ്റ്റിൽ. ചിറ്റൂർ റോഡ് വലിയപറമ്പിൽ ആകാശ് സൈമൺ മോഹനെയാണ് (26) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാളെ ജാമ്യത്തിൽ വിട്ടു. കച്ചേരിപ്പടി ജംഗ്ഷനിൽവച്ച് വീഡിയോ ചിത്രീകരണത്തിനായി സ്ത്രീകളെ നോക്കി അശ്ലീല ആംഗ്യം കാണിച്ചതിന് ആഗസ്റ്റ് മൂന്നിനാണ് ഇയാൾക്കെതിരെ കമ്മിഷണർ സി.എച്ച്. നാഗരാജുവിന് പരാതി ലഭിച്ചത്.
മേയ് 21ന് ആരംഭിച്ച 'വില്ലൻ ഹബ്' എന്ന യൂട്യൂബ് ചാനലിലാണ് ഇയാൾ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നത്. ഇതിൽ 'ഡിസ്റ്റർബിംഗ് ദി ഫീമെയിൽസ്–കേരള പ്രാങ്ക്' എന്ന തലക്കെട്ടിൽ രണ്ട് വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. യൂട്യൂബ് അധികൃതരുമായി ബന്ധപ്പെട്ട് വീഡിയോകൾ നീക്കം ചെയ്യാൻ പൊലീസ് നടപടി ആരംഭിച്ചു.
റോഡിലൂടെ നടന്നുപോകുന്ന പെൺകുട്ടികളുടെ സമീപത്തെത്തി അവരെ ഭയപ്പെടുത്തുന്ന രീതിയിൽ അരോചകമായി സംസാരിക്കുകയും പെരുമാറുകയുമാണ് ഇയാളുടെ രീതി. ഈ സമയം പെൺകുട്ടികൾ അറിയാതെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ കാമറയിൽ പകർത്തും. ഭയപ്പെട്ട് പലരും ഒന്നും മിണ്ടാതെ പോവുകയാണ് പതിവ്. എറണാകുളത്തെ വിവിധ പ്രദേശങ്ങളിൽ വീഡിയോ ചിത്രീകരിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |