പോത്തൻകോട്: പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന സംഘത്തിലെ മുഖ്യപ്രതിയും കൂട്ടാളികളും പൊലീസ് പിടിയിലായി. സംഭവശേഷം ഒളിവിൽക്കഴിഞ്ഞ ഒന്നാം പ്രതിയും നിരവധി വധശ്രമ, കവർച്ചക്കേസുകളിലെ പ്രതിയുമായ ജാസിംഖാനും സംഘവുമാണ് അറസ്റ്റിലായത്.
സ്വർണക്കവർച്ച നടത്താൻ ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പാക്കിയത് ജാസിംഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മംഗലപുരം പൊലീസും തിരുവനന്തപുരം റൂറൽ ഷാഡോ ടീമും ചേർന്നാണ് പ്രതികളായ കഴക്കൂട്ടം മണക്കാട്ട് വിളാകം ജസീലാ മൻസിലിൽ ജാസിംഖാൻ (28), വെയിലൂർ വില്ലേജിൽ മംഗലപുരം എം.കെ. നഗറിൽ ബൈദുനൂർ ചാരുമൂട് വീട്ടിൽ അജ്മൽ (25), മേലേതോന്നയ്ക്കൽ കല്ലൂർ ആർ.എൻ കോട്ടേജിൽ മുഹമ്മദ് റാസി (23) എന്നിവരെയാണ് പിടികൂടിയത്.
കവർച്ച നടത്തിയശേഷം പ്രതികൾ ബാംഗ്ലൂരിലേക്കും അവിടെ നിന്ന് ഗോവയിലേക്കും കാർ മാർഗം രക്ഷപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരെ നേരത്തേ കണ്ടെത്തിയിരുന്നു. അന്വേഷണസംഘം കർണാടകയിലും ഗോവയിലും എത്തിയപ്പോൾ ഇവർ മുംബയിലേക്ക് ഒളിത്താവളം മാറ്റി. രണ്ടുമാസത്തോളമായി ഇവർ മുംബയ് അന്ധേരിയിലെ വിവിധയിടങ്ങളിൽ അധോലോക ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്നു. ഒളിത്താവളം അന്വേഷണസംഘം മനസിലാക്കിയതറിഞ്ഞ് പ്രതികൾ തമിഴ്നാട് വഴി കേരളത്തിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. ജാസിംഖാനെതിരെ കഴക്കൂട്ടം, മംഗലപുരം,കല്ലമ്പലം, വർക്കല എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലും നിരവധി കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ ഏപ്രിൽ 9ന് രാത്രിയാണ് കാറുകളിലും ബൈക്കുകളിലുമായെത്തിയ സംഘം സ്വർണവ്യാപാരി സമ്പത്തിന്റെ വാഹനം തടഞ്ഞ് മുളക് പൊടിയെറിഞ്ഞ് വെട്ടിപരിക്കേല്പിച്ച ശേഷം 100പവനിലധികം സ്വർണം കവർന്നത്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്‌ത ശേഷം ഒളിവിൽപ്പോയി നേരിട്ട് കോടതിയിൽ കീഴടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. ആദ്യമായാണ് ഇയാൾ നേരിട്ട് പൊലീസിന്റെ പിടിയിലാകുന്നത്. കവർച്ച ചെയ്ത് കിട്ടിയ സ്വർണം സംഘാംഗങ്ങൾക്ക് പകുത്ത് നൽകിയതും പണയംവച്ചതും ജാസിംഖാനാണ്. ഇനി കണ്ടെത്താനുള്ള 60 പവനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. 40 പവൻ സ്വർണവും 73 000 രൂപയും ആറ് കാറുകളും രണ്ട് ബൈക്കുകളും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കുറച്ചുദിവസം മുമ്പാണ് കേസിലെ മുഖ്യ ആസൂത്രകനും തമിഴ്നാട് ചെന്നൈയിൽ താമസക്കാരനായ സന്തോഷും രണ്ട് കൂട്ടാളികളും അറസ്റ്റിലായത്. കേസിൽ ഇതുവരെ 20പേർ പിടിയിലായതായി പൊലീസ് പറഞ്ഞു. റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ്ബാബുവിന്റെയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ. സുൽഫിക്കറിന്റെയും നേതൃത്വത്തിൽ മംഗലപുരം സി.ഐ എച്ച്.എൽ. സജീഷ്, എ.എസ്.ഐമാരായ എസ്. ജയൻ, ഫ്രാങ്ക്ളിൻ, ഷാഡോ ഡാൻസാഫ് എസ്.ഐ എം. ഫിറോസ്ഖാൻ, എ.എസ്.ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, അനൂപ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |