ലൈസൻസ് റദ്ദാക്കും, അറസ്റ്റിന് സാദ്ധ്യത
തൊടുപുഴ : തൊടുപുഴ റേഞ്ചിന് കീഴിലുള്ള 25 ഷാപ്പുകൾ കള്ളിൽ കഞ്ചാവിന്റെ ഘടകമായ കന്നാബിനോയ്ഡ് ചേർത്ത് വിൽപ്പന നടത്തിയതായി കണ്ടെത്തി. 2020 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി ശേഖരിച്ച കള്ളിന്റെ സാമ്പിളുകളുടെ പരിശോധനാഫലം വന്നതോടെയാണ് രാസവസ്തു ചേർത്ത വിവരം പുറത്തായത്. സംഭവത്തിൽ 25 ഷാപ്പുകളുടെ ലൈസൻസി, വിതരണക്കാരൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്സൈസ് കേസെടുത്തു. ഇവരുടെ ലൈസൻസ് അന്വേഷവിധേയമായി സസ്പെൻഡ് ചെയ്യും.
പാലക്കാട് നിന്ന് ഇവിടെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കള്ളിലാണ് രാസവസ്തു കണ്ടെത്തിയത്. കോതമംഗലത്തെ 21 ഷാപ്പുകളിലും ഇതേ രാസവസ്തു ചേർത്ത കള്ള് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. അതേ സമയം കള്ള് ഷാപ്പുകളിലല്ല, പാലക്കാട് നിന്നാകാം കള്ളിൽ ലഹരി വസ്തു ചേർത്തതെന്നാണ് സൂചന.
അന്വേഷണം പുരോഗമിക്കുകയാണെന്നും വരുംദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുണ്ടാകുമെന്നും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എ. സലീം പറഞ്ഞു.
കഞ്ചാവിൽ കാണപ്പെടുന്ന സംയുക്തമാണ് കന്നാബിനോയിഡുകൾ. കഞ്ചാവിന് ലഹരിക്കൊടുക്കുന്നത് ടെട്രാഹൈഡ്രോ കന്നാബിനോൾ എന്ന രാസവസ്തുവാണ്. ഈ സംയുക്തത്തെ കന്നാബിഡിയോൾ അല്ലെങ്കിൽ കന്നാബിനോയ്ഡ് എന്നാണ് പറയുന്നത്. കഞ്ചാവ് ഇലയുടെ നീരോ, ഇവ കിഴിക്കെട്ടി കള്ളിൽ ഇടുകയോ ഹാഷിഷ് ഓയിൽ കള്ളിൽ ഒഴിക്കുകയേ ആണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |