കോട്ടയം: സംഗീത സംവിധായകനും ഏറ്റുമാനൂർ മോക്ഷ സ്കൂൾ ഒഫ് മ്യൂസിക് ഡയറക്ടറുമായ ജയ്സൺ ജെ.നായരെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. ജയ്സണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കടത്തുരുത്തി പൊലീസാണ് കേസെടുത്തത്. ഇന്നലെ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ജയ്സൺ മൊഴി നൽകിയത്. സംഭവം നടന്നത് വൈക്കം പൊലീസ് സ്റ്റേഷൻ അതിർത്തിയിലായതിനാൽ കേസന്വേഷണം വൈക്കം പൊലീസിന് കൈമാറിയതായി കടുത്തുരുത്തി എസ്.ഐ.വിപിൻ ചന്ദ്രൻ വ്യക്തമാക്കി. വൈക്കം ഡിവൈ.എസ്.പി. എ.ജെ.തോമസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ ഇയാഴം -കല്ലറ റോഡിലായിരുന്നു സംഭവം. കൗമാരക്കാരായ മൂന്ന് പേർ ചേർന്നാണ് ആക്രമം നടത്തിയതെന്ന് ജയ്സൺ പൊലീസിനോട് പറഞ്ഞു. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മയുടെ വയലാറിലെ വീട്ടിൽ പോയശേഷം കാറിൽ ഏറ്റുമാനൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ജയ്സണിന് നേരെ ആക്രമണമുണ്ടായത്. റോഡരികിൽ വാഹനം നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് മൂന്നംഗസംഘം വാഹനത്തിനടുത്തെത്തുകയായിരുന്നു.വിജനമായ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നിരവധി സാമൂഹ്യ, സാംസ്കാരിക, യുവജന സംഘടനകൾ സംഭവത്തിൽ പ്രതിഷേധിക്കുകയും ജയ്സണ് പിന്തുണയുമായി സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പടെ രംഗത്തുവരികയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |