കൂട്ടിന് കൊലക്കേസ് പ്രതികൾ, താവളം ആന്ധ്രയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമാകുന്ന കഞ്ചാവ് കച്ചവടത്തിന്റെയും കള്ളക്കടത്തിന്റെയും പിന്നിൽ തലസ്ഥാനത്തെ ഒരു റിട്ട. എസ്.പിയുടെ മകൻ. കൂട്ടിന് തലസ്ഥാനത്തെ കുപ്രസിദ്ധരായ രണ്ട് കൊലക്കേസ് പ്രതികളും. കഴിഞ്ഞ കുറേ വർഷങ്ങളായി ആന്ധ്രയിലെ രഹസ്യത്താവളത്തിൽ തമ്പടിച്ച് കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് കടത്തുന്ന ഇവരെക്കുറിച്ചുള്ള പൂർണ വിവരം പൊലീസിനും എക്സൈസിനും ലഭ്യമാണെങ്കിലും പിടികൂടാൻ യാതൊരു നടപടികളുമില്ല. കണ്ണാടി ഷാജി കൊലക്കേസിൽ പ്രതിയായ നന്ദൻകോട് വാട്സ് ലൈനിൽ അലൻ പുന്നൂസെന്ന അലൻ ജയരാജും ഇടവക്കോട് കൊലക്കേസ് പ്രതി പാറ അഭിലാഷുമാണ് ആന്ധ്രയിൽ തമ്പടിച്ചിരിക്കുന്ന റിട്ട.എസ്.പിയുടെ മകന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് കഞ്ചാവും മാരക ലഹരി വസ്തുക്കളും ഒഴുക്കുന്നത്. കേരളത്തിൽ പൊലീസിന്റെയും എക്സൈസിന്റെയും നോട്ടപ്പുളളികളായതിനാൽ നാട്ടിലേക്ക് വരാൻ കൂട്ടാക്കാത്ത ഇവരെ ആന്ധ്രയിലെ കുപ്രസിദ്ധ നക്സൽ കേന്ദ്രത്തിലെത്തി പിടികൂടാനും പൊലീസിനും എക്സൈസിനും സാധിക്കുന്നില്ല. കൊലക്കേസ് പ്രതിയായി ജയിലിലെത്തിയ ശേഷം ജയിൽ പുള്ളികളുമായുള്ള സഹവാസവും അടുപ്പവുമാണ് അലൻ പുന്നൂസിനെ കഞ്ചാവിലേക്കും മയക്കുമരുന്നിലേക്കും നയിച്ചത്. നഗരത്തിൽ കോളേജ് വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി പൊലീസിന് തലവേദനയായിരുന്നു റിട്ട. എസ്.പിയുടെ മകനായ നിഖിൽ. ലഹരിക്ക് അടിമപ്പെടുകയും വീട്ടിലും നാട്ടിലും സ്ഥിരം പ്രശ്നമാകുകയും ചെയ്ത ഇയാൾ ലഹരി ഉപയോഗം ലക്ഷ്യം വച്ചാണ് ഏതാനും വർഷം മുമ്പ് ലഹരി കടത്തുകാരുടെ കാരിയറായി തലസ്ഥാനത്ത് നിന്ന് ആന്ധ്രയിലേക്ക് താവളം മാറ്റിയത്. ആന്ധ്രയിലേക്ക് മാറിയെങ്കിലും നഗരത്തിലെ തന്റെ കൂട്ടുകെട്ടുകളും സുഹൃത് വലയവും ഉപേക്ഷിക്കാൻ നിഖിൽ കൂട്ടാക്കിയില്ല. നഗരത്തിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ടാറ്റൂ സെന്റർ ആരംഭിച്ച ഇയാൾ ടാറ്റൂ പതിക്കാനെത്തുന്ന യുവാക്കളിൽ പലരുമായും ബിസിനസിന്റെ പേരിൽ സൗഹൃദം സ്ഥാപിച്ച് നഗരത്തിലും പുറത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ലഹരി കടത്ത് വ്യാപിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ആക്കുളം, തച്ചോട്ട് കാവ്, അന്തിയൂർക്കോണം എന്നിവി
ങ്ങളിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് ആഡംബര വാഹനങ്ങളിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടിയതിനെ തുടർന്ന് സംസ്ഥാന എക്സൈസ് എൻഫോഴ്സ് മെന്റ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കൊലക്കേസ് പ്രതികളും റിട്ട. എസ്.പിയുടെ മകനുമുൾപ്പെട്ട ലഹരി കടത്തിന്റെ വിവരങ്ങൾ പുറത്തായത്. ആക്കുളത്ത് നിന്നും അന്തിയൂർക്കോണത്ത് നിന്നും നാല് ക്വിന്റലിലേറെ കഞ്ചാവാണ് എക്സൈസ് പിടികൂടിയിരുന്നത്. കൊലക്കേസ് പ്രതികളായി ജയിലിൽ കിടന്ന കാലയളവിൽ ജയിലിൽ വച്ച് പരിചയപ്പെട്ട തിരുവനന്തപുരത്തും പുറത്തുമുള്ള ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെയാണ് നിഖിലും കൂട്ടരും ബിസിനസ് വ്യാപിപ്പിച്ചത്. സംസ്ഥാനത്തെ ഞെട്ടിച്ച പല കൊലപാതക , ഗുണ്ടാ, ക്വട്ടേഷൻ ആക്രമണകേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്നവർ പോലും അകത്തുകിടന്നുകൊണ്ട് അനുയായികളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നിയന്ത്രിക്കുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജയിലിനുള്ളിലേക്കും ഇവർ കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം. ആക്കുളത്തെയും അന്തിയൂർക്കോണത്തെയും കഞ്ചാവ് കേസുകളിൽ എക്സൈസിന്റെ അന്വേഷണത്തിൽ നിഖിൽ , അലൻ, അഭിലാഷ് എന്നിവരുടെ പങ്ക് വ്യക്തമാണ്. ഇത് മനസിലാക്കിയ മൂവരും പിന്നീട് കേരളത്തിലേക്ക് വരാൻ കൂട്ടാക്കിയിട്ടില്ല. ഇവരുടെ നീക്കങ്ങൾ രഹസ്യമായി പൊലീസും എക്സൈസും നിരീക്ഷിക്കുന്നതായി വിവരം ലഭിച്ചതോടെ ആന്ധ്രയിലെ നക്സൽ കേന്ദ്രത്തിലെ താവളത്തിൽ നിന്ന് പിന്നീട് പുറത്തേക്കുള്ള യാത്രകൾ ഇവർ ഒഴിവാക്കിയതായിട്ടാണ് വിവരം. കേസിൽ പ്രതിചേർക്കപ്പെടും മുമ്പ് വരെ ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലെ താവളങ്ങളിൽ നിരന്തരം വന്നുപോയിരുന്ന ഇവർ പിടിക്കപ്പെട്ടാൽ ജയിലാകുമെന്ന് മനസിലാക്കിയാണ് ഒളിത്താവളത്തിന് പുറത്തേക്ക് കടക്കാതിരിക്കുന്നത്. ആന്ധ്രയിലെ കേന്ദ്രം പൊലീസും എക്സൈസും തിരിച്ചറിഞ്ഞെങ്കിലും അവർക്ക് അവിടേക്ക് കടന്നുചെല്ലാൻ കഴിയാത്ത സാഹചര്യമാണ് തുണയാകുന്നത്. ഏറ്റുമുട്ടലോ രക്തചൊരിച്ചിലോ ഇല്ലാതെ നക്സൽ കേന്ദ്രമായ അവിടെ നിന്ന് ഇവരെ പിടികൂടാനും കഴിയില്ല. നക്സൽ ഏറ്റുമുട്ടലുകൾക്ക് കുപ്രസിദ്ധമായ ഇവിടേക്ക് കടന്നുവന്ന് പൊലീസും എക്സൈസും തങ്ങളെ അറസ്റ്റ് ചെയ്യില്ലെന്ന ആത്മവിശ്വാസത്തിൽ കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവും മാരക ലഹരിമരുന്നുകളും കടത്തി വിലസുകയാണ് സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |