ചേർത്തല: പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി അഞ്ചുപവൻ സ്വർണം കവർന്നു. ചേർത്തല മുനിസിപ്പൽ 34-ാം വാർഡ് കുറ്റിക്കാട് കവല മാച്ചാന്തറ സജീവിന്റെ മകൾ അനന്തലക്ഷ്മി(24)യെ കത്തികാട്ടിയാണ് കവർച്ച നടത്തിയത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
സംഭവത്തെപ്പറ്റി വീട്ടുകാർ പറയുന്നത്: വൈകിട്ട് മൂന്നരയോടെ അമ്മൂമ്മ ബേബി (72) കുളിക്കാനായി പോയ സമയത്താണ് തുറന്ന് കിടന്ന മുൻവാതിലിലൂടെ വീട്ടിലേക്ക് ഒരാൾ കയറിയത്.കറുത്തപാന്റും നീല ഷർട്ടും ധരിച്ചയാൾ മാസ്കും ധരിച്ചിരുന്നു. ഈ സമയം സ്വീകരണമുറിയിൽ ദിവാൻ കോട്ടിൽ കിടക്കുകയായിരുന്ന അനന്തലക്ഷ്മിക്ക് നേരെ കത്തികാട്ടിയ ഇയാൾ കഴുത്തിൽ കിടന്ന ഒരുപവനോളം വരുന്ന മാല ആദ്യം പൊട്ടിച്ചെടുത്തു. തുടർന്ന് കിടപ്പുമുറിയിലെത്തിച്ച് അലമാര തുറക്കാനാവശ്യപ്പെട്ടു. ഇതിന്റെ ലോക്കർ തുറന്നാണ് നാലുപവൻവരുന്ന മാലകൈക്കലാക്കിയത്. മോഷണശേഷം പുറത്തേക്കു നടക്കുമ്പോൾ മോഷ്ടാവിന്റെ കൈകളിൽ നിന്ന് മാലപിടിച്ചുവാങ്ങാൻ അനന്തലക്ഷ്മി ശ്രമിച്ചെങ്കിലും ചെറിയൊരു ഭാഗംമാത്രമാണ് കിട്ടിയത്. ഒരു പവനോളം മാത്രമേ കിട്ടിയുള്ളൂ.
അപ്രതീക്ഷിതമായ അക്രമത്തിൽ ഭയന്നുപോയതിനാൽ ഒച്ചവയ്ക്കാൻ പോലുമായില്ലെന്നു ബി.ബി.എ വിദ്യാർത്ഥിനിയായ അനന്തലക്ഷ്മി പറഞ്ഞു.കുളികഴിഞ്ഞ് അമ്മൂമ്മയെത്തുമ്പോഴേക്കും മോഷ്ടാവ് കടന്നിരുന്നു. വിവരങ്ങളറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പരിശോധനക്കിടെ സംശയാസ്പദമായി കണ്ടയാളെ പൊലീസ് പിടികൂടി വീട്ടിലെത്തിച്ചെങ്കിലും ഇയാളല്ല മോഷ്ടാവെന്ന് അനന്തലക്ഷ്മി തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു. തിരുവനന്തപുരം വിതുര സ്വദേശിയായ യുവാവുമായി അനന്തലക്ഷ്മിയുടെ വിവാഹം സെപ്തംബർ 9ന് തീരുമാനിച്ചിരിക്കുകയാണ്. ഫോൺരേഖകളും ടവർ ലൊക്കേഷനും അടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ശ്രീകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |