കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് ഒരു സംഘമാളുകൾ ഇന്നലെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ട് പോയത്. സ്വർണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. അഞ്ച് പേരാണ് സംഘത്തിലുണ്ടായതെന്ന് വീട്ടുകാർ പറയുന്നു. സ്വർണക്കടത്തിൽ ഹനീഫ കാരിയറായി പ്രവർത്തിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹനീഫയുടെ സഹോദരൻ അലി ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഒരു മാസം മുമ്പ് സമീപ പ്രദേശമായ ഊരള്ളൂർ സ്വദേശിയായ അഷറഫിനെയും തട്ടിക്കൊണ്ട് പോയിരുന്നു. സംഭവത്തിൽ മൂന്ന് പേരെ മാത്രമേ അറസ്റ്റ് ചെയ്യാനായുള്ളൂ. പ്രധാന പ്രതികളെ ആരെയും ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊടുവള്ളി സ്വദേശി പൂമുള്ളൻകണ്ടിയിൽ നൗഷാദ്, കിഴക്കോത്ത് സ്വദേശി താന്നിക്കൽ മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി കളിത്തൊടുകയിൽ സൈഫുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ജൂലായ് 13ന് രാവിലെയാണ് കൊയിലാണ്ടിയിലെ വീട്ടിൽ നിന്ന് അഷറഫിനെ കൊടുവള്ളി സംഘത്തിന്റെ ആൾക്കാർ തട്ടിക്കൊണ്ട് പോയത്. അഷറഫ് മുമ്പും സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്. രണ്ട് കിലോ സ്വർണം മെയ് മാസത്തിൽ റിയാദിൽ നിന്ന് അഷറഫ് കൊണ്ട് വന്നിരുന്നു. ഈ സ്വർണം മറിച്ചുവിറ്റ ഇയാൾ സ്വർണക്കടത്തിനിടെ തട്ടിക്കൊണ്ട് പോയെന്ന് കള്ളം പറഞ്ഞെന്നാരോപിച്ചാണ് കൊടുവള്ളി സംഘം തട്ടിക്കൊണ്ട് പോകുന്നത്. പിറ്റേന്ന് ഗുരുതരമായി പരിക്കേറ്റ നിലയിൽ അഷറഫിനെ കണ്ടെത്തി. ഇയാളെ ഒരു തടിമില്ലിൽ ഇറക്കി ദേഹമാകെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പീഡിപ്പിച്ചു. സംഭവങ്ങളിലെല്ലാം സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ഉറപ്പായ സാഹചര്യത്തിൽ കസ്റ്റംസ് സംഘം പൊലീസിൽ നിന്ന് വിവരം ശേഖരിച്ചിരുന്നു. ഈ കേസിലും കസ്റ്റംസ് നടപടിയുണ്ടാകും. മുത്താമ്പി തോണിയാടത്ത് ഹനീഫയെക്കുറിച്ച് ഒരു സൂചനയും കിട്ടാത്തതോടെ വീട്ടുകാർ ഭയത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |