കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ തെളിവെടുപ്പ് തുടങ്ങി. തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ എസ്.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് തുടങ്ങിയത്. ദേവസ്വം വിജിലൻസ് എസ്.പിയും സംഘത്തിലുണ്ട്. ഇതേസമയം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധവും നടക്കുന്നുണ്ട്. കമ്മിഷണറുടെ തെളിവെടുപ്പിനുശേഷം പൊലീസ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മൊഴിയും എടുക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം വിജിലൻസ് എസ്. പി അന്വേഷണത്തിന് എത്തുന്നത്.
ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന രുദ്രാക്ഷമാല സംബന്ധിച്ചാണ് വിവാദമുണ്ടായത്. മാലയിൽ സ്വർണം കെട്ടിയ 81 രുദ്രാക്ഷ മുത്തുകളുണ്ടെന്നാണ് ദേവസ്വത്തിന്റെ കണക്ക്. ഈ മാല കാണാതായെന്ന് കണക്കെടുപ്പിൽ കണ്ടെത്തിയത്. പകരം രജിസ്റ്ററിൽ രേഖപ്പെടുത്താത്ത മറ്റൊരു മാല കണ്ടെത്തുകയും ചെയ്തിരുന്നു. അതിൽ 72 രുദ്രാക്ഷമേയുള്ളൂ പഴയ മാല മാറ്റി പുതിയത് ശേഖരത്തിൽ വച്ചതാണോ പഴയ മാലയിൽ നിന്ന് ഒമ്പത് രുദ്രാക്ഷം മാറ്റിയതാണോ എന്നാണ് പരിശോധന നടത്തുന്നത്. പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റപ്പോൾ നടത്തിയ കണക്കെടുപ്പിലാണ് സംഭവം പുറത്തായത്. വിവാദം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഉപദേശക സമിതി സെക്രട്ടറി കെ.എൻ. ശ്രീകുമാർ ആവശ്യപ്പെട്ടിരുന്നു. ഏറ്റുമാനൂർ ദേവസ്വം കഴിഞ്ഞ 23ന് റിപ്പോർട്ട് തയ്യാറാക്കി ബോർഡിന് നൽകിയിരുന്നു. ഇത് യഥാസമയം ബോർഡ് പ്രസിഡന്റിനെയും ഉന്നത ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്താത്തവർക്കെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഉപദേശക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേസമയം, ക്ഷേത്ര ഉപദേശക സമിതി മുൻ അംഗം കെ.എസ്.രഘുനാഥൻ നായർ മാല കാണാതായത് സംബന്ധിച്ച് പൊലീസും വിജിലൻസും പ്രത്യേകം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രി വി.എൻ വാസവന് നിവേദനം നൽകി. സംഭവം പുറത്തായതിനെ തുടർന്ന് മന്ത്രി വി.എൻ. വാസവൻ ക്ഷേത്രം സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |