പിടിച്ച് പറിക്കുന്നത് 1000 മുതൽ 10,000 രൂപ വരെ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഡമം ഹിൽ റിസർവ് (കെ.എച്ച്,ആർ.എം) നിയമം മറയാക്കി ഇടുക്കിയിലെ ഏലം കർഷകരിൽ നിന്ന് ഓണപ്പിരിവ് നടത്തിയ സംഭവം വിവാദത്തിലേക്ക്. ഓണച്ചെലവിനെന്ന് പറഞ്ഞ് 1000 മുതൽ 10,000 രൂപ വരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിരിച്ചെടുത്തത്. തുടർന്ന് കർഷകർ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റിന് പരാതി നൽകി. സംഭവത്തെക്കുറിച്ച് പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി.
സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
കട്ടപ്പനയ്ക്ക് സമീപത്തെ പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പണം നിർബന്ധപൂർവം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തിരിച്ചറിയാതിരിക്കാൻ ഉദ്യോഗസ്ഥരെ മഫ്തിയിൽ ടാക്സി വാഹനങ്ങളിലാണ് പണപ്പിരിവിനായി എത്തിയത്. തോട്ടത്തിന്റെ വലിപ്പത്തിനനുസരിച്ച് ഉടമകളിൽ നിന്ന് വ്യത്യസ്ത തുകയാണ് വാങ്ങിയത്. ഇടുക്കിയിൽ ഏലത്തോട്ടങ്ങളുള്ള സ്ഥലത്തെല്ലാം ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവ് ആവശ്യപ്പെട്ട് എത്താറുണ്ടെന്ന് കർഷകർ പറഞ്ഞു. ഏലത്തിന് വിലയിടിഞ്ഞു നിൽക്കുന്ന സമയത്ത് നടത്തുന്ന നിയമവിരുദ്ധമായ പിരിവിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് കാർഡമം ഗ്രോവേഴ്സ് അസോസോസിയേഷനാണ് പരാതി നൽകിയത്.
വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പണപ്പിരിവെന്നും ആക്ഷേപമുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നതിനുള്ള തെളിവുകൾ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്
പണപ്പിരിവ് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർ ആൻഡ് ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി.കെ.കേശവനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ഉദ്യോസ്ഥർ അഴിമതി നടത്തിയാൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന് പൊലീസ് സേവനവും ഉപയോഗിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |