കൊച്ചി: കോഴിക്കോട് തുടങ്ങി, കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. ലക്ഷ്യമിട്ടത് കേരളമൊട്ടാകെയുള്ള ഇടപാട്. കൊച്ചിയിൽ ഒരു കോടിയുടെ മാരക മയക്കുമരുന്നുമായി ഇന്നലെ പിടിയിലായ ഏഴംഗ സംഘത്തിന്റെ തുറുപ്പു ചീട്ട് യുവതികൾ. പിടിയിലായ ശേഷം ഇവരെ ചോദ്യചെയ്തപ്പോഴാണ് ഈ വിവരങ്ങൾ പുറത്തായത്. കുടുംബമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് നായ്ക്കളെയും യുവതികളെയും ഉപയോഗിച്ചിരുന്നത്. ഇങ്ങനെ കേരളത്തിലേക്ക് ലഹരി കടത്തുന്നതിനും വിൽപനയ്ക്കും പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനയിൽ കണ്ണിൽപ്പൊടിയിട്ടു. കൂടുതൽ സ്ത്രീകൾക്ക് ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. പ്രതികൾ പലരും സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടവരാണ്.
കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർകോട് സ്വദേശികളായ അജു എന്ന അജ്മൽ, മുഹമ്മദ് ഫൈസൽ എറണാകുളം സ്വദേശി മുഹമ്മദ് അഫ്സൽ, തൈബ എന്നിവരാണ് പിടിയിലായത്. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും സംയുക്തമായി നടത്തിയ കാക്കനാട്ടുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 100 ഗ്രാം എം.ഡി.എം.എയും ഒരു ഐ 20 കാറും മൂന്ന് വിദേശ നായ്ക്കളെയും പിടികൂടിയിരുന്നു.
സംഘം കൊച്ചിയിലെത്തിയിട്ട് രണ്ട് മാസം
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘം രണ്ടു മാസം മുമ്പാണ് കൊച്ചിയിലെത്തിയത്. കാക്കനാട് മേഖലയിലായി വാടകയ്ക്ക് റൂമിലും ഫ്ലാറ്റുകളിലും താമസിച്ചായിരുന്നു കച്ചവടം. ശ്രീമോന്റെ പേരിൽ മൂന്നിടങ്ങളിൽ സംഘം റൂം വാടകയ്ക്കെടുത്തിരുന്നു. കാക്കനാട് ഐ.ടി. മേഖലയിലെ ജീവനക്കാരെ ഉന്നം വച്ചിരുന്നതായി ചെയ്തായിരുന്നു പ്രവർത്തനങ്ങളെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡി.ജെ പാർട്ടികളിലും മറ്റും ഇവർ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നു.
റിസോർട്ട് നടത്തിപ്പും ആഡംബര ജീവിതവും
പോണ്ടിച്ചേരി, വയനാട് എന്നിവിടങ്ങളിൽ റിസോർട്ടുകൾ നടത്തി വരികയായിരുന്നു. റിസോർട്ടുകളിലേക്ക് എത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ളവരെ വലയിലാക്കിയായിരുന്നു കച്ചവടം. മയക്കുമരുന്നു വിറ്റ് കിട്ടുന്ന തുകയെല്ലാം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. വിലക്കൂടിയ വണ്ടികളിലായിരുന്നു ഇവരുടെ യാത്ര. കൂടാതെ ഫ്ലാറ്റുകളിലും റിസോർട്ടിലും മറ്റുമാണ് തങ്ങിയിരുന്നത്. നിരവധി സ്ത്രീകൾ ഇവരുടെ വലയിൽ വീണിറ്റുള്ളതായി സംശയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ കൂടുതലും ഉപയോക്താക്കളെ കണ്ടെത്തിയിരുന്നത്.
പൊലീസിനെ വെട്ടിക്കാൻ മുന്തിയ ഇനം പട്ടികൾ
റോഡ് വീലർ, ഡോബർമാൻ തുടങ്ങിയ അക്രമകാരികളായ നായ്ക്കളുമായാണ് സംഘം യാത്രചെയ്തിരുന്നത്. ഇതിലൂടെ അതിർത്തി ചെക്ക് പോസ്റ്റുകളിലും പൊലീസ് പരിശോധനകളിൽ നിന്ന് രക്ഷപ്പെട്ടു പോന്നു. കുടുംബമായുള്ള യാത്രയാണെന്ന് തെറ്റുദ്ധരിപ്പിക്കാനും ഇവർക്ക് സാധിച്ചിരുന്നു. വില്പനയ്ക്കും ഇവർ അതേ തന്ത്രം തന്നെയാണ് ഉപയോഗിച്ചിരുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.അനികുമാർ ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് കൊച്ചി സൂപ്രണ്ട് വിവേക് വി, കസ്റ്റംസ് പ്രിവന്റീവ് ഇൻസ്പെക്ടർ മാരായ റെമീസ് റഹിം ഷിനുമോൻ അഗസ്റ്റിൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |