കോഴിക്കോട്: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കരിപ്പൂർ സ്വർണ ക്വട്ടേഷനുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതിയുടെ അനുമതി. ഇയാളടക്കം 12 പേരെ അറസ്റ്റ് ചെയ്യണമെന്ന കസ്റ്റംസിന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. കസ്റ്റംസ് സംഘം വൈകാതെ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.
കരിപ്പൂർ എയർപോർട്ട് വഴി പ്രതികൾ സ്വർണക്കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജൂണിലാണ് കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ (31) കൊണ്ടോട്ടി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മുമ്പ് സ്വർണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു ഇയാൾ. സ്വർണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സൂഫിയാന്റെ സഹോദരൻ ഫിജാസിനെ നേരത്തെ പിടികൂടിയിരുന്നു. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന് പിന്നാലെയായിരുന്നു സൂഫിയാന്റെ കീഴടങ്ങൽ.
കരിപ്പൂർ സ്വർണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് പ്രതി സുഫിയാൻ പറഞ്ഞിരുന്നു. സ്വർണം കൊണ്ടുവന്നത് അർജുൻ ആയങ്കിക്ക് വേണ്ടിയാണെന്ന് സൂഫിയാൻ കസ്റ്റംസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നിരന്തരമായി അർജുൻ തന്നെയും കൂട്ടരെയും ആക്രമിക്കുന്നു. അതുകൊണ്ടുമാത്രമാണ് വിമാനത്താവളത്തിൽ പോയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ സുഫിയാൻ അറിയിച്ചു. അപകടം നടന്ന ദിവസം പിടികൂടിയത് തന്റെ സ്വർണം അല്ലെന്നും മുമ്പ് സ്വർണം കടത്തിയപ്പോൾ കസ്റ്റംസ് പിടികൂടിയിട്ടുണ്ടെന്നും സുഫിയാൻ പറഞ്ഞു. സ്വർണ്ണക്കടത്തുകാരെ ആക്രമിച്ച് അർജുൻ സ്വർണ്ണം തട്ടിയിരുന്നു എന്നും സുഫിയാൻ വ്യക്തമാക്കിയിരുന്നു. സൂഫിയാന്റെ അറസ്റ്റോടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വൻ ശൃംഖലയെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |