കൊല്ലം: മയക്കുമരുന്ന് ആംപ്യൂളുകളുമായി കൊട്ടിയം പറക്കുളത്ത് നിന്ന് രണ്ടു യുവാക്കളെ എക്‌സൈസ് പിടികൂടി. പറക്കുളം വലിയവിള വീട്ടിൽ സെയ്ദ് അലി (25), ഉമയനല്ലൂർ പന്നിമഠം മേലേകന്നിമേൽ വീട്ടിൽ അനന്തൻപിള്ള (28 - മാധവൻ) എന്നിവരാണ് പിടിയിലായത്. ബുപ്രിനോർഫിൻ, ഡയസ്പാം ഫൈനർഗിൻ എന്നീ മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ആംപ്യൂളുകളാണ് യുവാക്കളിൽ നിന്ന് കണ്ടെടുത്തത്. ഉമയനല്ലൂർ, കൊട്ടിയം, പറക്കുളം ഭാഗങ്ങളിൽ ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് വൻ തോതിൽ മയക്കുമരുന്നെത്തിച്ച് വില്പന നടത്തുകയായിരുന്നു ഇവരുടെ രീതി. കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആംപ്യൂളുകൾ വില്പന നടത്തുന്നതിനായി എറണാകുളത്ത് നിന്ന് ഇവിടെ എത്തിക്കുകയാണെന്ന് ഇവർ എക്സൈസിന് മൊഴിനൽകി.
നിരവധി വിദ്യാർത്ഥികൾ മയക്കുമരുന്ന് ആവശ്യപ്പെട്ട് ഇവരുടെ മൊബൈലിലേക്ക് മെസേജുകൾ അയച്ചതായും കണ്ടെത്തി. ഇവ കൈവശം വയ്ക്കുന്നത് 30വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അസി. എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നിർദേശപ്രകാരമാണ് പ്രതികളെ പിടികൂടിയത്. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇവരെ കുടുക്കിയത്. പ്രിവന്റീവ് ഓഫീസർ എം. മനോജ് ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അഭിലാഷ്, പ്രസാദ്, ജൂലിയൻ ക്രൂസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |