തിരുവനന്തപുരം : ഓൺലൈൻ ക്ളാസുകളിൽ നുഴഞ്ഞുകയറി അസഭ്യം പറച്ചിലും അശ്ലീല സംഭാഷണങ്ങളും നടത്തിയതുൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ അന്വേഷണം പുരോഗമിക്കവേ, പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊവിഡിന് മുമ്പ്, റഗുലർ ക്ളാസുകളിൽ കയറാതെ കറങ്ങിനടക്കുന്നവരും സിനിമയ്ക്ക് പോകുന്നവരുമായിരുന്നു വില്ലന്മാരെങ്കിൽ, ക്ളാസുകൾ ഓൺലൈൻ ആകുകയും ഹൈടെക്ക് ഫോണുകൾ കൈവശം എത്തിച്ചേരുകയും ചെയ്തതോടെ സൈബർ ലോകത്തും കുട്ടികൾ വില്ലന്മാരാകുന്ന വിവരമാണ് പുറത്തുവരുന്നത്. ഓൺലൈൻ ക്ളാസുകളിൽ നുഴഞ്ഞുകയറി, പഠനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് കണ്ടെത്തിയ അദ്ധ്യാപകർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിസ്ഥാനത്ത് വിദ്യാർത്ഥികളുമുണ്ടെന്ന വിവരമാണ് സൈബർ പൊലീസിനെയും സർക്കാരിനെയും ഞെട്ടിച്ചത്.
ഊരും പേരുമില്ല
ആവശ്യം അശ്ലീല ഫോട്ടോ
ഊരും പേരുമില്ലാത്ത നെറ്റ് നമ്പറിൽ നിന്ന് പതിനാറുകാരിയുടെ ഫോണിലേക്ക് അശ്ലീല ഫോട്ടോ ചോദിച്ചുകൊണ്ടുള്ള സന്ദേശം വന്നപ്പോഴാണ് ഡിജിറ്റൽ ക്ലാസിലെ ചോർച്ച രക്ഷിതാക്കൾ ശ്രദ്ധിച്ചത്. ആർക്കെതിരെ പരാതിപ്പെടണമെന്നറിയാതെ വിഷമവൃത്തത്തിലായ രക്ഷിതാക്കൾ, ഇനി ഇത് ആവർത്തിക്കില്ലെന്ന് കരുതി തൽക്കാലം മിണ്ടിയില്ല. കുറച്ച് ദിവസത്തിന് ശേഷം അദ്ധ്യാപകരിൽ ചിലർക്കും അശ്ലീല സന്ദേശങ്ങളും ഭീഷണികളുമെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം പലർക്കും ബോദ്ധ്യപ്പെട്ടത്.
അദ്ധ്യാപകരോട് പകവീട്ടാൻ
മരണഗ്രൂപ്പ്
അദ്ധ്യാപകരോട് പക വീട്ടാൻ സൈബർ ഇടത്തിൽ കുട്ടികളുടെ ഗുണ്ടാഗ്രൂപ്പുകൾ സജീവമാണ്. അദ്ധ്യാപകർക്ക് പണി കൊടുക്കണമെങ്കിൽ മരണഗ്രൂപ്പിൽ അവരുടെ നമ്പറടക്കമിട്ട് ഒരു സന്ദേശമയച്ചാൽ മതി. എവിടെ നിന്നെന്ന് പോലുമറിയാതെ നെറ്റ് നമ്പറിൽ നിന്നോ ഒരു കൂട്ടം നമ്പറിൽ നിന്നോ ഞൊടിയിടയിൽ ആ നമ്പറിലേക്ക് സന്ദേശമെത്തിയിരിക്കും. തിരിച്ച് വിളിച്ചാലോ മറ്റെന്തെങ്കിലും വഴിയിലോ നമ്പറിന് പിന്നാലെ പോയാൽ ഒന്നും കണ്ടെത്താൻ കഴിയില്ല. ചില്ലറ കാശ് കൊടുത്താൽ, സന്ദേശമെത്തിയത് പോലും അറിയാതെ കുട്ടികളുടെ ഫോണുകളിൽ അശ്ലീല വീഡിയോ എത്തിച്ച് കൊടുക്കുന്ന സംഘങ്ങളും സജീവമാണ്. ഒപ്പം എങ്ങനെ ഒരു ഫോൺ ഹാക്ക് ചെയ്യാമെന്നും നെറ്റ് നമ്പറുകൾ എങ്ങനെയുണ്ടാക്കാമെന്ന് വരെ പഠിപ്പിക്കുന്ന സംഘങ്ങളും കുട്ടികൾക്കിടയിൽ വലിയ
സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്കൂളുകളിൽ നിന്നും ചില വിദ്യാർത്ഥികളിൽ നിന്നും നിരവധി പരാതികൾ വന്നപ്പോഴാണ് ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിലേക്ക് പൊലീസ് തിരിഞ്ഞത്. ഇവരെ പിടികൂടാൻ ഒരു വഴിയുമില്ലാതെ വന്നതോടെ പ്രത്യേക ലിങ്ക് പൊലീസ് തന്നെയുണ്ടാക്കി വലവിരിച്ച് അത് വഴി ഐ.പി അഡ്രസ്സ് കണ്ടുപിടിച്ച് ആളെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കുട്ടികളുടെ അപകടകരമായ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് പൊലീസിനും വിവരം ലഭിച്ചത്.
വാട്സ് ആപ്പിനും അപരൻ
ഔദ്യോഗിക വാട്സ് ആപ്പിന് പുറമെ ഗൂഗിൾപ്ലേയിൽ പലതരം 'വാട്സ് ആപ്പുകൾ' ഉണ്ടെന്ന് അറിയാവുന്ന എത്രപേരുണ്ട്. ഇതുപയോഗിച്ച് ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിനെ നിയന്ത്രിക്കുകയും അഡ്മിൻ ഓൺലി ഗ്രൂപ്പുകളിൽ പോലും സന്ദേശങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതിലും ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞ് കയറുന്നതിലും നമ്മുടെ കുട്ടികൾക്കുണ്ടായ വൈദഗ്ദ്ധ്യം വിശ്വസിക്കാൻ അൽപ്പം പ്രയാസമുണ്ടാവും. എന്നാൽ, ഗൂഗിൾ പ്ലേയിലെ ഇത്തരം സമാന്തര വാട്സ് ആപ്പുകളുടെ ഡൗൺലോഡിംഗ് വലിയ രീതിയിൽ വർദ്ധിച്ചിരിക്കുന്നുവെന്നാണ് സൈബർ വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്.
ചില സന്ദേശങ്ങൾ മാത്രം പ്രത്യേകം പാസ്വേർഡുകൾ ഉപയോഗിച്ച് ലോക്ക് ചെയ്യാൻ സാധിക്കുന്ന സമാന്തര 'വാട്സ് ആപ്പു'കളുമുണ്ട്. കഞ്ചാവ് വിൽപ്പന പോലെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളും മറ്റ് പലതരം ലഹരി വസ്തുക്കളുടെ വിൽപ്പന കുട്ടികൾക്കിടയിൽ എളുപ്പത്തിൽ നടത്താനും ഈ ഗ്രൂപ്പുകൾ വഴി കഴിയുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
നടപടികളുമായി
ഹൈടെക് സെൽ
ഓൺലൈൻ ക്ലാസുകളിൽ അനധികൃതമായി കടന്നുകയറിയാലും വിദ്യാർത്ഥികളെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചാലും പോക്സോ വകുപ്പുകൾ ഉപയോഗിച്ച് കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ സൂപ്രണ്ട് ഇ.എസ്. ബിജുമോൻ അറിയിച്ചു. ഐ.ടി ആക്ട് പ്രകാരം ഹാക്കിംഗ് വിഭാഗത്തിൽപ്പെടുന്ന കേസാണിത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പ്പെട്ടാൽ ലഭ്യമായ തെളിവുകൾ പൊലീസിന് കൈമാറണം. ക്ലാസ് ലിങ്ക് തയ്യാറാക്കി കുട്ടികൾക്ക് അയച്ച് കൊടുക്കുമ്പോൾ പുതിയ ലിങ്കുകൾ ക്രിയേറ്റ് ചെയ്യണം. രക്ഷിതാക്കൾ ഇത്തരം ലിങ്കുകൾ മറ്റാരും വഴി ഷെയർ ചെയ്ത് പോകാതെ നോക്കണം. ഇതിനായി സ്കൂൾ തലത്തിലും പ്രത്യേകം മോണിറ്ററിംഗ് സെൽ ഉണ്ടാക്കണം. ക്ലാസിന് കയറുന്ന വിദ്യാർത്ഥികളുടെ പേരും വിവരങ്ങളും കൃത്യമായി കൊടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഫോണിന്റെ പേരോ നിക് നെയിമോ മറ്റെന്തെങ്കിലും പേരോ ആയിരിക്കും ക്ളാസിന് ഉപയോഗിക്കുക. ഇതുണ്ടാവാൻ പാടില്ല. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത് അറിയില്ലെങ്കിൽ പ്രത്യേകം നിർദ്ദേശം സ്കൂളിൽ നിന്ന് നൽകണമെന്നും സൈബർ വിഭാഗം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |