കൊച്ചി: തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് പണക്കിഴി നൽകിയ സംഭവത്തിൽ വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി. പ്രാഥമിക പരിധോനയ്‌ക്ക് ശേഷമാകും കേസ് രജിസ‌്‌റ്റർ ചെയ്യണോ വേണ്ടയോ എന്ന കാര്യം വിജിലൻസ് തീരുമാനിക്കുക. വിജിലൻസിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ, പണിക്കിഴി വിവാദത്തിൽ കോൺഗ്രസിന്റെ അന്വേഷണ കമ്മിഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ആരോപണമുന്നയിച്ച കോൺഗ്രസ് കൗൺസിലർ വി.ഡി. സുരേഷിന്റെ മൊഴിയെടുക്കാതെയാണ് ഡി.സി.സി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ പണം നൽകിയിട്ടില്ലെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. അദ്ധ്യക്ഷ പണം നൽകിയെന്ന് പറഞ്ഞ കൗൺസിലറെ തെളിവെടുപ്പിനായി വിളിപ്പിക്കുന്നില്ല. സംഭവം പ്രതിപക്ഷമായ എൽ.ഡി.എഫിന്റെ ഗൂഢാലോചനയാണെന്നും ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോൺഗ്രസ് കൗൺസിലർമാരിൽ ചിലരും ഇതിനൊപ്പം നിന്നുവെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പാർട്ടിയുടെ ഔദ്യോഗിക പ്രതികരണത്തിന് ശേഷം നിലപാടെടുക്കാനാണ് തീരുമാനമെന്ന് കൗൺസിലർ പറയുന്നു. ആരോപണ വിധേയയായ അജിത തങ്കപ്പനിൽ നിന്നും സ്ഥിരം സമിതി അദ്ധ്യക്ഷന്മാരിൽ നിന്നും തെളിവെടുപ്പ് നടത്തിയ അന്വേഷണ കമ്മിഷൻ തൃക്കാക്കരയിൽ നടക്കുന്നത് ഭരണപക്ഷത്തിനെതിരായ ഗൂഡാലോചനയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭരണം തുടങ്ങിയത് മുതൽ പ്രതിപക്ഷം നടത്തുന്ന ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് പുതിയ വിവാദവും. കോൺഗ്രസ്സിലെ തന്നെ ഗ്രൂപ്പ് പോര് ഇതിന്റെ ആക്കം കൂട്ടിയതായി കമ്മിഷൻ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |