കൊല്ലം: അയൽവാസിയായ പെൺകുട്ടിയുടെ സൈക്കിളുമായി കൂട്ടിമുട്ടിയതിന്റെ പേരിൽ 12 വയസുകാരന് ക്രൂരമർദ്ദനം. വീട്ടിലെത്തി മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ശക്തികുളങ്ങര സ്വദേശി ഡൊമിനിക് (60), സഹോദരൻ റോയി (24) എന്നിവരെ ശക്തികുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെതിരെ കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകി.
കഴിഞ്ഞ 17ന് വൈകിട്ടായിരുന്നു സംഭവം. വീടിനുമുന്നിലുള്ള ഇടവഴിയിൽ സൈക്കിൾ ചവിട്ടുന്നതിനിടെ വളവിൽ വച്ചാണ് പെൺകുട്ടിയുടെ സൈക്കിളിൽ ഇടിച്ചത്. ഇതിന്റെ പേരിൽ പിതാവും സഹോദരനും കൂടി കുട്ടിയുടെ വീട്ടിലെത്തി മുഖത്ത് അടിക്കുകയും തല പിടിച്ച് മതിലിൽ ഇടിക്കുകയും ചെയ്തതായി ശക്തികുളങ്ങര പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. പിറ്റേദിവസം കഠിനമായ ഛർദ്ദിയെ തുടർന്ന് കുട്ടിയെ കടവൂർ മതിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് ഉപേക്ഷിച്ചുപോയതിനാൽ കുട്ടിയും സഹോദരനും അമ്മയുടെ മാതാപിതാക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത്. അമ്മ വിദേശത്താണ്. മർദ്ദനമേറ്റ കുട്ടി ഹൃദ്രോഗ ബാധിതനാണെന്നും ബന്ധുക്കൾ പറഞ്ഞു.
കുട്ടിയെ മർദ്ദിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തുടർനടപടികൾ പൂർത്തിയാവുകയാണെന്നും ശക്തികുളങ്ങര പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |