കോട്ടയം: വൈക്കം ചെമ്മനത്തുകരയിൽ കുളത്തിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പത്ത് വർഷം മുമ്പ് കാണാതായ വിമുക്ത ഭടന്റേതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക വിവരം. വൈക്കം കിഴക്കേനട കുമ്പളത്തുവീട്ടിൽ വിമുക്തഭടൻ ശ്രീകുമാറിന്റെ പ്രായവും ശരീരഘടനയുമായി അസ്ഥികൂടത്തിന്റെ ഘടനയ്ക്ക് സാമ്യമുണ്ട്. ഏകദേശം 48 വയസുള്ള പുരുഷന്റേതാണ് അസ്ഥികൂടമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. 38-ാം വയസിലാണ് ശ്രീകുമാറിനെ കാണാതായത്. അസ്ഥികൂടത്തിനും ഏകദേശം പത്ത് വർഷം പഴക്കമുണ്ട്. ശ്രീകുമാറിന്റെ കാലിലുണ്ടായ ഒടിവ് ശസ്ത്രക്രിയയിലൂടെ യോജിപ്പിച്ചിരുന്നു. അസ്ഥികൂടത്തിനും കാലിൽ ഒടിവുണ്ട്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ ശ്രീകുമാറിന്റേതാവാം അസ്ഥികൂടമെന്ന് സഹോദരൻ പി.എൽ.ഹരികുമാർ പറഞ്ഞു. ശ്രീകുമാറിന്റെ ബന്ധുക്കളുടെ ഡി.എൻ.എ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് ലഭ്യമായാൽ അസ്ഥികൂടം ആരുടേതാണെന്ന് വ്യക്തമാവുകയുള്ളു.
10 വർഷം മുമ്പ് കാണാതായ ചെമ്മനത്തുകര കളപ്പുരയ്ക്കൽ മാത്യുവിന്റെ മകൻ സാജു (21), 11 വർഷം മുമ്പ് കാണാതായ വൈക്കം പോളശേരി രഘു എന്നിവരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകളുംപൊലീസ് ശേഖരിച്ചിട്ടുണ്ട്. അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്ന് കാണാതായവരുടെ ലിസ്റ്റ് എടുത്ത് അന്വേഷിച്ചുവരികയായിരുന്നു വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസും സംഘവും.
50 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള കളുത്തിന്റെ വടക്കുവശത്തായി ചേറിൽ പുതഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കുളത്തിന് കരിയാറിലേക്ക് ചാലുണ്ട്. വെള്ളപൊക്കത്തിൽ മൃതദേഹം ഒഴുകിവന്നാൽ പോള നിറഞ്ഞ കുളത്തിൽ പൊള്ളിക്കിടക്കാനാണ് സാദ്ധ്യത. 20 വർഷമായി പണിയില്ലാതെ കിടന്ന തൊണ്ട് അഴുക്കുന്ന കുളത്തിൽ എങ്ങനെ മൃതദേഹം എത്തി എന്നതാണ് പൊലീസിനെ കുഴപ്പിക്കുന്ന സംശയം. കൊലപാതകമാകാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല. കരിയാറിൽ നിന്നും വള്ളങ്ങൾ ഈ കുളത്തിലെത്തിയിരുന്നു. കൊലപാതകശേഷം വള്ളത്തിൽ കൊണ്ട് വന്ന് മൃതദേഹം തള്ളിയതാകാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. കാരണം ഈ പ്രദേശത്ത് ആൾപാർപ്പില്ല. കൊലപാതകമാണെങ്കിൽ തൊണ്ട് അഴുകിക്കുന്ന മേഖലയുമായി ബന്ധപ്പെട്ടവരാവാം പിന്നിൽ. തന്നെയുമല്ല, ഈ പ്രദേശത്ത് ശ്രീകുമാർ താമസിച്ചിരുന്നതായും പറയുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |