പാലക്കാട്: തമിഴ്നാട്ടിലെ സേലത്തിന് സമീപം ശ്രീനായിക്കാംപെട്ടിയിൽ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന10,850 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ കേരള - തമിഴ്നാട് അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ തലവനെതിരെ അന്വേഷണം. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഏറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്ന തിരുവനന്തപുരം അമരവിള സ്വദേശി ദീപുവിനായി എക്സൈസ് അന്വേഷണം ശക്തമാക്കി. തിരുവനന്തപുരം വെള്ളറട കേന്ദ്രീകരിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി ഇയാൾ ലഹരിമരുന്ന് വ്യാപാരം നടത്തിവരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും എക്സൈസ് ഇന്റലിജൻസും നടത്തിയ അന്വേഷണത്തിലാണ് സേലത്തെ ഉൾപ്രദേശമായ ശ്രീനായിക്കാംപെട്ടിയിൽ 310 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പ്രത്യേക ഓപ്പറേഷനിലൂടെ പിടികൂടിയത്.
പുലർച്ചെ 12 മണിയോടെ പാലക്കാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ സി. സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്നുമണിക്കൂർ നീണ്ട പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. സ്പിരിറ്റ് സൂക്ഷിച്ചിരുന്ന സ്ഥലത്തുണ്ടായിരുന്ന കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരെ അറസ്റ്റ്ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സ്പിരിറ്റ് ഇടപാടിന്റെ തിരുവനന്തപുരം ബന്ധം വ്യക്തമായത്. പരിശോധനയ്ക്കിടെ രക്ഷപ്പെട്ട രണ്ട് പേർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.കരുനാഗപ്പള്ളിയിൽ ഏതാനും മുമ്പ് എക്സൈസ് രജിസ്റ്റർ ചെയ്ത സ്പിരിറ്റ് കേസിൽ പ്രതിയാണ് കനകരാജ്. ദീപു ഏറെ നാളായി മയക്കുമരുന്ന് സ്പിരിറ്റ് ഇടപാട് രംഗത്ത് സജീവമാണെങ്കിലും കേസിലുൾപ്പെടുന്നത് ആദ്യമായാണ്.
ദീപുവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് സേലത്ത് സൂക്ഷിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. കേരളത്തിലെ കള്ള് ഷാപ്പുകളിൽ വ്യാജകള്ള് നിർമ്മാണത്തിനും ചില ബാറുകളിൽ സെക്കൻഡ്സ് മദ്യം ഉണ്ടാക്കുന്ന സംഘങ്ങൾക്കുമാണ് ഇവർ സ്പിരിറ്റ് എത്തിച്ചിരുന്നത്. ഇതുസംബന്ധിച്ച ചില തെളിവുകളും സംഘത്തിന് ലഭിച്ചു. രണ്ട് ഏക്കർ സ്ഥലത്തിന് മദ്ധ്യത്തിൽ നീളത്തിൽ നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. നേരത്തെ കേരളത്തിന്റെ അതിർത്തികളിൽ സ്പിരിറ്റ് സൂക്ഷിച്ച് ജില്ലകളിലേക്ക് കടത്തിയിരുന്ന ഈ സംഘം പരിശോധന ശക്തമായതോടെയാണ് ഇടപാട് സേലത്തേക്ക് മാറ്റിയത്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഇടപാട് സംഘങ്ങൾ ചെറുവാഹനങ്ങളിലെത്തിയാണ് ഇവിടെ നിന്ന് സ്പിരിറ്റ് കടത്തിക്കൊണ്ട് പോകാറുള്ളതെന്നും പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്ഥിരം ഇടപാടുകാർക്ക് സാധനം വാഹനത്തിൽ അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കാറുണ്ടെന്നും ഇവർ സമ്മതിച്ചു.
മദ്ധ്യപ്രദേശിലെ ഡിസ്റ്റിലറികളിൽ നിന്ന് എത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ സ്പിരിറ്റാണ് ഇതെന്ന് എക്സൈസ് പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്പിരിറ്റ് വാങ്ങി മുന്തിയ വിലയ്ക്ക് വിൽക്കുന്നതായിരുന്നു ഇവരുടെ രീതി. പുലർച്ചെ മൂന്നരയോടെണ് പരിശോധന അവസാനിച്ചത്. സേലം പൊലീസിന്റെ സഹായത്തോടെ നടന്ന പരിശോധനയിൽ പിടിച്ചെടുത്ത സ്പിരിറ്റും പ്രതികളെയും തമിഴ്നാട് പൊലീസിന് കൈമാറിയതായി സെന്തിൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |