ആലുവ: യുവതിയുടെ നഗ്നദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പണം അയയ്ക്കാൻ ആവശ്യപ്പെട്ടത് ഒരു സ്ത്രീയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഈ സ്ത്രീക്ക് തട്ടിപ്പിൽ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പാലക്കാട് മരയമംഗലം മഠത്തിൽ വീട്ടിൽ പ്രഭിൻ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടിൽ സുധർമ്മൻ (31) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പിടികൂടിയത്. ഇരുവരും പെരുമ്പാവൂർ ഐരാപുരത്തെ ഒരു റബ്ബർ കമ്പനിയിലെ ടെക്നീഷ്യന്മാരാണ്.
ആലുവയിൽ ബ്യൂട്ടി പാർലർ നടത്തുന്ന വിവാഹിതയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ആദ്യം കുറച്ച് പണം അയക്കാൻ പറഞ്ഞാണ് സ്ത്രീയുടെ അക്കൗണ്ട് നമ്പർ നൽകിയത്. പിന്നീട് അത്യാവശ്യമായി മുപ്പതിനായിരം രൂപ മുൻകൂർ വേണമെന്ന് പറഞ്ഞപ്പോൾ പൊലീസിന്റെ നിർദേശപ്രകാരം പണവുമായി യുവതി നെടുമ്പാശേരി അകപ്പറമ്പിന് സമീപമെത്തി. പണം വാങ്ങാൻ സ്കൂട്ടറിലെത്തിയ പ്രതികളെ പൊലീസ് സംഘം വളഞ്ഞു പിടികൂടുകയായിരുന്നു. സോഷ്യൽ മീഡിയിൽ ബ്യൂട്ടി പാർലറിന്റെ പരസ്യത്തോടൊപ്പം ചേർത്തിരുന്ന ഫോൺ നമ്പർ ശേഖരിച്ചാണ് പ്രതികൾ യുവതിയുമായി പരിചയം സ്ഥാപിച്ചത്. ഇൻസ്പെക്ടർ സി.എൽ സുധീർ, എസ്.ഐ.മാരായ കെ.എ. ടോമി, എൻ.കെ. അബ്ദുൾ ഹമീദ്, എസ്.സി.പി.ഒ മുഹമ്മദ് അഷറഫ്, കെ.എം. ഷിഹാബ്, മാഹിൻഷാ അബൂബക്കർ എന്നിവരാണ് പ്രത്യേക ടീമിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |