മേഘാമുരളി കമ്മിഷൻ കൈപ്പറ്റി
പഴയ സ്റ്റോക്കുകളിലും അന്വേഷണം
പത്തനംതിട്ട: മദ്യം ഉൽപ്പാദിപ്പിക്കാനെത്തിച്ച സ്പിരിറ്റ് മറിച്ചുവിറ്റതായി കണ്ടെത്തിയ തിരുവല്ല പുളിക്കീഴിലെ റംഉൽപ്പാദന കേന്ദ്രത്തിൽ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് 70,000 ലിറ്റർ സ്പിരിറ്റിന്റെ തിരിമറി. സംഭവത്തിൽ കഴിഞ്ഞയാഴ്ച പൊലീസിൽ കീഴടങ്ങിയ മേഘാമുരളിയെന്ന പ്രൊഡക്ഷൻ മാനേജർക്ക് മാത്രമാണ് തട്ടിപ്പിൽ പങ്കുള്ളതായി ഇതുവരെ വ്യക്തമായതെങ്കിലും, മേഘയിൽ മാത്രമായി തട്ടിപ്പ് ഒതുങ്ങുമെന്ന് വിശ്വസിക്കാൻ പൊലീസ് തയ്യാറല്ല. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണത്തിലാണ്.
ഫെബ്രുവരി മുതലുള്ള ലോഡുകളിലെ തിരിമറിയാണ് ഇതുവരെ വെളിപ്പെട്ടത്. എന്നാൽ, ഇതിന് മുമ്പുള്ള ലോഡുകളിലും ഇത്തരത്തിൽ തിരിമറി നടത്തിയിട്ടുണ്ടെന്ന സംശയത്തിൽ കഴിഞ്ഞ ഒരു വർഷത്തെ സ്റ്റോക്കും പ്രൊഡക്ഷനും പണമിടപാടുകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കാനുള്ള തീരുമാനത്തിലാണ്. അതേസമയം. കേസിൽ നേരത്തെ പിടിയിലായ ടാങ്കർ ഡ്രൈവർമാരായ നന്ദകുമാർ (52), സിജോ തോമസ് (38), കമ്പനി ഉദ്യോഗസ്ഥനായ അരുൺകുമാർ (38) എന്നിവരിലും കഴിഞ്ഞ ദിവസം കീഴടങ്ങിയവരിലുമായി അന്വേഷണം ഒതുക്കാനാണ് ശ്രമമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
പത്താംക്ളാസ് യോഗ്യത മാത്രമുള്ള, ആശ്രിത നിയമനത്തിലൂടെ ജോലിയിൽ പ്രവേശിച്ച അരുൺകുമാറിനെ സ്പിരിറ്റ് ഇറക്കുമതിയും സ്റ്റോക്കും പോലുള്ള ഉത്തരവാദിത്വമുള്ള ചുമതലകൾ ഏൽപ്പിച്ചതിലെ ദുരൂഹതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. കമ്പനിയിലെ ജീവനക്കാരിൽ സ്ഥിരം ജീവനക്കാർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. താൽക്കാലിക ജീവനക്കാരാണ് അധികവും. പ്രധാന ചുമതലകളിലുൾപ്പെടെ താൽക്കാലിക ജീവനക്കാരെ നിയോഗിച്ചതിലൂടെ തട്ടിപ്പിന് കളമൊരുക്കുകയാണ് കമ്പനി ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കമ്പനിയിലെ സ്റ്റോക്കെടുപ്പും കണക്കുകളുടെ പരിശോധനയും പൂർത്തിയാകുന്നതോടെ തട്ടിപ്പിന്റെ ആഴം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഉൽപ്പാദനം ഉഷാറായപ്പോൾ
അഴിമതി തകൃതി
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് 2001മുതലാണ് ജവാൻ റം വിപണിയിലിറക്കിത്തുടങ്ങിയത്.
ബിവറേജസ് ഷോപ്പുകളിലോ ബാറുകളിലോ കാര്യമായ വിൽപ്പനയില്ലായിരുന്ന ജവാന്റെ അവസ്ഥയ്ക്ക് മാറ്റം വന്നത് 2006ൽ എൻ.ശങ്കർ റെഡ്ഡി ബിവ്കോ എം.ഡിയായി എത്തിയതോടെയാണ്.
ബിവറേജസിന്റെ ഓരോ ഷോപ്പും 40 കേയ്സ് എടുക്കണമെന്ന നിർദേശം വന്നതോടെ വിപണിയിൽ ജവാൻ സുലഭമായി. ഒരു ലിറ്ററിന് 600 രൂപയാണ് വില. ദിവസം 8000 കേയ്സാണ് കമ്പനിയിലെ ഉൽപ്പാദനം. ഒമ്പത് ലിറ്ററാണ് ഒരുകേയ്സ്. 72000 ലിറ്ററായിരുന്നു പ്രതിദിന ഉൽപ്പാദനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മദ്യ ഉൽപാദനത്തിനുള്ള സ്പിരിറ്റ് പുളിക്കീഴിലെ ഡിസ്റ്റിലറിയിൽ എത്തിക്കുന്ന ചുമതല, കരാർ ഏറ്റെടുക്കുന്ന ട്രാൻസ്പോർട്ടിംഗ് കമ്പനിക്കാണ്. എവിടെ നിന്ന് വാങ്ങുന്നുവെന്നോ എന്തു വിലയാണെന്നോ കരാർ കൊടുക്കുന്ന ട്രാൻസ്പോർട്ടിംഗ് കമ്പനി അറിയാറില്ല. കമ്പനിയിലെത്തുന്ന സ്പിരിറ്റ് ഇവിടെയും തിരുവനന്തപുരത്തെ ലാബിലും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് ചട്ടം.
റം ഉൽപാദിപ്പിച്ച ശേഷവും ഗുണനിലവാര പരിശോധന നടത്താറുണ്ട്. സ്പിരിറ്റ് കൊണ്ടുവരുന്ന ലോറിക്കാർ നടത്തുന്ന തട്ടിപ്പിനോ മോഷണത്തിനോ കമ്പനി ഉദ്യോഗസ്ഥർക്ക് നേരിട്ട് ഉത്തരവാദിത്തമില്ല.
പുളിക്കീഴ് കമ്പനിയിൽ കഴിഞ്ഞ ദിവസം എത്തിയ ടാങ്കറുകളിലെ മോഷണത്തിൽ പ്രൊഡക്ഷൻ വിഭാഗം ഉദ്യോഗസ്ഥർക്ക് വ്യക്തമായ വിവരം ഉണ്ടായിരുന്നതായാണ് പൊലീസിന് കിട്ടിയിട്ടുള്ള മൊഴി. സ്പിരിറ്റിൽ കുറവു വന്നാൽ റം ഉൽപാദനത്തിലും കുറവു വരും. ഇത് നികത്താനായി ഡിസ്റ്റിൽഡ് വാട്ടർ കൂടുതൽ ഉപയോഗിച്ചിരുന്നുവെന്നും ഇത് ജവാനിലെ ആൽക്കഹോളിന്റെ ശതമാനം കുറയാൻ കാരണമായതായ വിവരവും അന്വേഷണ സംഘം ഗൗരവത്തിലെടുത്തിട്ടുണ്ട്. ജവാൻ റമ്മിന്റെ സാമ്പിൾ പരിശോധനാ ഫലം എത്തുന്നതോടെ അതിൽ വ്യക്തതവരും.
ലോക്ക് ഡൗണായതോടെ കഴിഞ്ഞ ഒന്നര വർഷമായി കമ്പനിയിൽ ഉൽപ്പാദനം കുറവാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുകയും ബിവറേജസ് ഷോപ്പുകൾ തുറക്കുകയും ചെയ്തതോടെയാണ് ഉൽപ്പാദനവും സ്പിരിറ്റ് സംഭരണവും കൂടിയത്.
വെയ് ബ്രിഡ്ജിന്റെ തകരാറും
അന്വേഷണ വിധേയമാകും
പുളിക്കീഴ് ഷുഗർ ഫാക്ടറിയിലെ വെയ് ബ്രിഡ്ജ് വർഷങ്ങളായി തകരാറിലാണെങ്കിലും ഇത് പ്രവർത്തന ക്ഷമമാക്കാൻ നടപടിയുണ്ടാകാതിരുന്നതും അന്വേഷണ സംഘം ഗൗരവത്തിലെടുത്തിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ കമ്പനിയിലെ ഉന്നതരുടെ മൗനാനുവാദമായാണ് പൊലീസ് ഇതിനെ കാണുന്നത്. മാസം 15 മുതൽ 20 ലോഡ് സ്പിരിറ്റ് എത്തുന്നത് തൂക്കി നോക്കുന്നതിനാണ് വെയ് ബ്രിഡ്ജ് സ്ഥാപിച്ചത്. യന്ത്രം കേടായതോടെ സ്കെയിൽ ഉപയോഗിച്ചാണ് ടാങ്കറിലെ സ്പിരിറ്റിന്റെ ആഴം അളക്കുന്നത്. വെയ് ബ്രിഡ്ജ് തകരാറിലായ വിവരം മേലധികാരികളെ അറിയിക്കാനോ തകരാർ പരിഹരിക്കാനോ ശ്രമമുണ്ടായില്ല.
മോഷണത്തിന് മറയാക്കാൻ വെയ് ബ്രിഡ്ജ് കേടാക്കിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സർക്കാർ സ്ഥാപനമായിട്ടും കമ്പനിയിലെ നിയമനങ്ങൾ ഒന്നും ഇതുവരെ പി.എസ്.സിക്ക് വിട്ടിട്ടില്ല. പ്രധാന തസ്തികകളിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് ജോലികൾ ചെയ്യുന്നത്. നൂറ്റിയമ്പതോളം പേർ ജോലി ചെയ്യുന്ന കമ്പനിയിൽ സ്ഥിര ജോലിക്കാർ 12 പേരാണ്.
ആശ്രിത നിയമനം ലഭിച്ച 18 പേരും ബോട്ടിലിംഗ് തൊഴിലാളികളായ 102 കുടുംബശ്രീ പ്രവർത്തകരുമുൾപ്പെയുള്ളവരെല്ലാം കരാർ തൊഴിലാളികളാണ്. സ്വീപ്പർ, ഗാർഡനർ, ഗസ്റ്റ് ഹൗസ് കുക്ക് എന്നിവയൊഴികെയുള്ള 25ലധികം തസ്തികകൾ പി.എസ്.സിക്ക് വിടാതെ ഒളിച്ചുകളിക്കുന്ന കമ്പനിയുടെ നടപടിയും സംശയാസ്പദമാണ്. ആശ്രിത നിയമനത്തിൽ ജോലിയിൽ പ്രവേശിച്ചവരെ സ്ഥിരപ്പെടുത്താതെ നിയമനങ്ങൾ പി.എസ്.സി ക്ക് വിടില്ലെന്നാണ് മാനേജ് മെന്റ് നിലപാട്. തട്ടിപ്പിൽ മുഖ്യപ്രതിയായ അരുൺകുമാറും ആശ്രിത നിയമനം നേടിയ ആളാണ്.കമ്പനിയുടെ മുഴുവൻ ചുമതലയും വഹിക്കുന്ന ഉദ്യോഗസ്ഥൻ ജനറൽ മാനേജരാണ്. അലക്സ് പി.ഏബ്രഹാം ഒരു വർഷം മുമ്പാണ് ജനറൽ മാനേജരായത്. അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിച്ചയാൾ പടിപടിയായി സ്ഥാനക്കയറ്റം നേടി ജനറൽ മാനേജരാകുകയായിരുന്നു. 2025 മേയ് വരെ ഇദ്ദേഹത്തിന് സർവീസ് കാലാവധിയുണ്ട്. കമ്പനിയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമാണ്. പെൻഷൻ പ്രായം ഉയർത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇദ്ദേഹത്തിന്റ ഇടപെടൽ ഉണ്ടായതായാണ് ആരോപണം.
പരാതിമുക്കിയതിലും
അന്വേഷണം
സ്പിരിറ്റ് വെട്ടിപ്പ് ഉൾപ്പെടെ കമ്പനിയിലെ വിവിധ വിഷയങ്ങളിൽ ട്രേഡ് യൂണിയനുകളും നാട്ടുകാരും മേലധികാരികൾക്ക് നൽകിയിരുന്ന പരാതികൾ മുക്കിയതും പൊലീസ് അന്വേഷണത്തിന്റെ ഭാഗമാകും. സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടെന്നും ഉദ്യോഗസ്ഥരുടെ നടപടികൾ ക്രമപ്രകാരം അല്ലെന്നും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് പ്രാദേശവാസികൾ പരാതിയിൽ ഉന്നയിച്ചത്. എന്നാൽ, പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് പരാതിയെന്നാരോപിച്ച് അത് തള്ളുകയാണ് കമ്പനി അധികൃതർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |