കോട്ടയം: പെരുവന്താനം മരുതുംമൂട്ടിൽ ആലപ്പാട്ട് ലിൻസൻ ഉളി കൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇതോടെ, സുഹൃത്ത് മരുതുംമൂട് കുഴിവേലിമറ്റത്തിൽ അജോയെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ലിൻസൻ മരിച്ചത്. അജോയാണ് ലിൻസനെ ആശുപത്രിയിലെത്തിച്ചത്. വീണപ്പോൾ വയറ്റിൽ ഉളി തുളച്ചു കയറിയെന്നാണ് ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിലെ സൂചനകൾ വച്ച് സംഭവം കൊലപാതകമാണന്ന് തിരിച്ചറിയാൻ പൊലീസിനു കഴിഞ്ഞു.
മരപ്പണിക്കാരനായ അജോയുടെ മരുതുംമൂട്ടിലെ വർക് ഷോപ്പിൽ വച്ച് ലിൻസനുമായി വാക്കുതർക്കം ഉണ്ടായി. സന്ധ്യയോടെ ലിൻസൻ വീണ്ടും വർക്ക്ഷോപ്പിലെത്തുകയും അവിടത്തെ ദിവാൻകോട്ടിൽ കയറിക്കിടക്കുകയും ചെയ്തു. ഇതേച്ചൊല്ലിയുള്ള തർക്കത്തിനിടെ അജോ ഉളിയെടുത്ത് ലിൻസനെ കുത്തുകയുമായിരുന്നു. വയറ്റിൽ ആഴത്തിലേറ്റ മുറിവും ആന്തരികമായി രക്തം കട്ടപിടിച്ചതുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. തുടർന്നാണ് അജോയെ പൊലീസ് കസ്റ്റിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. പീരുമേട് ഡിവൈ.എസ്.പി സനൽ കുമാർ, പെരുവന്താനം എസ്.എച്ച്. ഒ.വി.കെ. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |