തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകെട്ടുകൾ ഉപയോഗിച്ച് നോട്ടിരട്ടിപ്പ് നടത്തിയ രണ്ടുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കുഴിത്തുറ സ്വദേശി സുന്ദർരാജൻ(43), അമ്പലമുക്ക് സ്വദേശിയും പോത്തൻ കോടിന് സമീപം അണ്ടൂർക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന രഞ്ജിത്ത് എന്ന സുജിത്ത് (39) എന്നിവരാണ് പിടിയിലായത്. ഒരുവർഷം മുമ്പ് പാലോട് സ്വദേശിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങി അഞ്ചുലക്ഷം രൂപയുടെ ഫാൻസി നോട്ടുകൾ നൽകി കബളിപ്പിച്ചെന്ന കേസിലാണ് ഇരുവരെയും പിടികൂടിയത്. സുന്ദർരാജനാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് രഞ്ജിത്തെന്ന സുജിത്തിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്. സുജിത്തിന്റെ അണ്ടൂർകോണം പോസ്റ്റാഫീസ് റോഡിലെ വാടകവീട്ടിൽനിന്ന് കെട്ടുകണക്കിന് ഫാൻസി നോട്ട് കണ്ടെടുത്തു.
ഫോർട്ട് സി.ഐ രാഗേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനംചെയ്ത് ആളുകളിൽനിന്ന് പണം വാങ്ങിയശേഷം മുന്നിലും പിന്നിലും യഥാർഥ നോട്ട് വച്ചശേഷം ഇടയ്ക്ക് ഫാൻസി നോട്ട് പായ്ക്ക് ചെയ്ത് നൽകി ആളുകളെ കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു പ്രതികൾ തട്ടിപ്പിനിറങ്ങിയിരുന്നത്. നോട്ടടിക്കാനായി ഉപയോഗിക്കുന്ന പ്രിന്റിംഗ് മെഷീനും വാഹനങ്ങളുടെ വ്യാജ നമ്പർപ്ലേറ്റും ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായെത്തിയാൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |