തൊടുപുഴ: നിക്ഷേപകർക്ക് നൽകാനുള്ളത് അഞ്ച് കോടി രൂപയെന്ന് സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റൽ ഗ്രൂപ്പ് ഉടമകൾ പൊലീസിനോട് ചോദ്യം ചെയ്യലിൽ പറഞ്ഞു. എന്നാൽ അതിലേറെ തുക നൽകാനുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ക്രിസ്റ്റൽ ഗ്രൂപ്പ് ഉടമ അഭിജിത് എസ്. നായരെയും (28) പിതാവ് സന്തോഷ്കുമാറിനെയും (58) ചോദ്യം ചെയ്യലിനു ശേഷം പൊലീസ് കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യലിൽ സ്ഥാപനത്തിന് 11 കോടിയുടെ വരവ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് അഭിജിത് എസ്. നായർ പൊലീസിനോടു പറഞ്ഞു. ഇതിൽ ആറു കോടി രൂപ തിരികെ ലഭിക്കാനുണ്ട്. അഞ്ചു കോടി മാത്രമാണ് നിക്ഷേപകർക്ക് നൽകാനുള്ളത്. ഇത് വിവിധ ബിസിനസുകളിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും പ്രതികൾ പറഞ്ഞു. ഡിവൈ.എസ്.പി കെ. സദൻ, എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ ഇവരുടെ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണെന്നാണ് പൊലീസിന്റെ നിഗമനം. നിലവിൽ 4,02,60,000 രൂപ തട്ടിയെടുത്തതായുള്ള പരാതികൾ തൊടുപുഴയിൽ ലഭിച്ചിട്ടുണ്ട്. കാഞ്ഞാർ സ്റ്റേഷനിൽ 76 ലക്ഷം രൂപ തിരികെ കിട്ടാനുള്ള പരാതികളാണ് ലഭിച്ചത്. ഇതിനു പുറമെ ഈരാറ്റുപേട്ട സ്റ്റേഷനിലും ഇവർക്കെതിരെ പരാതിയുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ പൂർണ രൂപം വ്യക്തമാകൂ. പ്രതികൾ അറസ്റ്റിലായ വിവരമറിഞ്ഞ് കൂടുതൽ പരാതിക്കാർ എത്തുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി അടുത്ത ദിവസം തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. അഭിജിത്തിന്റെ കൂട്ടാളി സുമീഷിനായും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തട്ടിപ്പിന്റെ വളർച്ച മിന്നൽവേഗത്തിൽ
ആദ്യ ഘട്ടത്തിൽ റെന്റ് എ കാർ ബിസിനസ് നടത്തിയ അഭിജിത്തിന്റെ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. ഇതു നഷ്ടമായതോടെ പവർബാങ്ക് ഉൾപ്പടെയുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വ്യാപാരം തുടങ്ങി. നിക്ഷേപവും ചിട്ടി നടത്തിപ്പുമായി പിന്നീട് കോടികൾ സമ്പാദിച്ചു. അഭിജിത് നായർക്കെതിരെ ജൂൺ 28നാണ് മൂലമറ്റം സ്വദേശികളായ നിഷേപകർ കാഞ്ഞാർ സ്റ്റേഷനിൽ പരാതി നൽകിയത്. ഇതോടെ മൂലമറ്റത്തെ ഓഫീസ് പൊലീസ് സീൽ ചെയ്തു. പിന്നീട് മറ്റ് നാല് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ നിക്ഷേപകർ പരാതി നൽകി. ഇതോടെ പ്രതി കുടുബസമേതം ഒളിവിൽ പോവുകയായിരുന്നു. എന്നാൽ ഇയാൾ വണ്ണപ്പുറത്തെ വീട്ടിൽ ഇടയ്ക്ക് വന്നു പോകുന്ന വിവരം അറിഞ്ഞ പൊലീസ് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ശനിയാഴ്ച പ്രതി വീട്ടിൽ ഉണ്ടെന്നറിഞ്ഞ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |