സോഷ്യൽ മീഡിയയിൽ ജോലിയും വായ്പയും വാഗ്ദാനം ചെയ്ത് തട്ടിപ്പ്
കോട്ടയം: ബജാജ് ഫിനാൻസിന്റെ നഗരത്തിലെ ഓഫിസിൽ കഴിഞ്ഞദിവസം കരഞ്ഞുകൊണ്ട് ഒരു വീട്ടമ്മയെത്തി..! അഞ്ചു ലക്ഷം രൂപ വായ്പ ലഭിക്കുമെന്നു സോഷ്യൽ മീഡിയയിൽ കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്ത വീട്ടമ്മയ്ക്ക് നഷ്ടമായത് അയ്യായിരം രൂപയാണ്. വായ്പ ലഭിക്കുന്നതിനായി ബജാജ് ഫിനാൻസിന്റെ ഓഫിസിലെത്തിയപ്പോഴാണ് താൻ വീണ കെണിയുടെ ആഴം വീട്ടമ്മയ്ക്ക് മനസിലായത്. വായ്പാ നൽകാമെന്ന് പ്രചരിപ്പിച്ച് സോഷ്യൽമീഡിയ കേന്ദ്രീകരിച്ച് ഇപ്പോൾ തട്ടിപ്പ് പൊടിപൊടിക്കുകയാണ്.
രേഖകളും പ്രൊസസിംഗ് ഫീസുമില്ലാതെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണ് ഫേസ്ബുക്കിൽ വീട്ടമ്മയ്ക്ക് സന്ദേശമെത്തിയത്. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖകളെല്ലാം താഴെപ്പറയുന്ന നമ്പരിൽ അയച്ചു നൽകാനായിരുന്നു സന്ദേശം. പിന്നാലെ ആധാർകാർഡും പാൻകാർഡും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അയച്ചു നൽകി. അഞ്ചു ലക്ഷം രൂപയുടെ ലോൺ അനുവദിച്ചെന്ന സന്ദേശത്തിന് ബജാജ് ഫിൻസെർവിന്റെ കസ്റ്റമർ കെയറിൽ നിന്നെന്ന പേരിൽ ഒരാൾ ഫോണിൽ ബന്ധപ്പെട്ടു അയ്യായിരം രൂപ 24 മണിക്കൂറിനകം പ്രൊസസിംഗ് ഫീസ് അടയ്ക്കാനും ആവശ്യപ്പെട്ടു. ഒടുവിൽ മാല പണയപ്പെടുത്തി അയ്യായിരം രൂപ അടച്ചതോടെ വാട്സ്അപ്പ് നമ്പർ ഉൾപ്പെടെ എല്ലാ നമ്പരുകളും ബ്ലോക്ക് ചെയ്യപ്പെട്ടു. ഇതിനു ശേഷം ബജാജ് ഫിൻസർവിന്റെ ഓഫിസിൽ എത്തിയപ്പോഴാണ് ഇവർക്ക് താൻ വലിയ തട്ടിപ്പിന് ഇരയായതായി മനസിലായത്.
ജോലിയുണ്ട്; വ്യാജ സന്ദേശങ്ങളിൽ വീഴരുത്
ആമസോൺ ജോലിക്കാരെ തേടുന്നു. വീട്ടിലിരുന്ന് ജോലി ചെയ്താൽ ദിവസവും ആയിരം മുതൽ 2000 രൂപ വരെ പ്രതിഫലം. സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന സന്ദേശങ്ങളിൽ ഒന്നാണ് ഇത്. രേഖകളും വിശദാംശങ്ങളും ശേഖരിച്ച ശേഷം സർവീസ് ചാർജായി 300 മുതൽ ആയിരം രൂപ വരെ ആവശ്യപ്പെടും. അവർ നിർദേശിക്കുന്ന അക്കൗണ്ടിലേയ്ക്കോ ഗൂഗിൾ പേയിലേയ്ക്കോ പണം ഇട്ടു നൽകിയാൽ പിന്നെ അക്കൗണ്ടും നമ്പരും അപ്രത്യക്ഷം.
ജാഗ്രത പാലിക്കുക
ഇത്തരം തട്ടിപ്പുകാരെ പിടികൂടുന്നുണ്ട്. പക്ഷേ, പലപ്പോഴും പണം തിരികെ ലഭിക്കാൻ മാർഗമുണ്ടാകില്ല. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കുക.
എം.ജെ അരുൺ
ഇൻസ്പെക്ടർ
സ്റ്റേഷൻ ഹൗസ് ഓഫിസർ
സൈബർ പൊലീസ് സ്റ്റേഷൻ
കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |