പാലോട്: വീട്ടിൽ ഒറ്റയ്ക്ക് താമിസിച്ചിരുന്ന വൃദ്ധയെ ആക്രമിച്ച് ആഭരണം കവർന്നവരെക്കുറിച്ചുള്ള അന്വേഷണം ഏങ്ങുമെത്തിയില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നന്ദിയോട് പച്ചക്കാട് വിജയ ഭവനിൽ രാധയുടെ (65) നാല് പവനോളം വരുന്ന ആഭരണങ്ങൾ കവർന്നത്. മോഷണശ്രമത്തിനിടെ കണ്ണിനും തലയ്ക്കും സാരമായി പരിക്കേറ്റ രാധ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും പ്രതികളാരെന്ന് കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൂടാതെ പുലിയൂർ, കോവിലുകോണം, പാറമുകൾ തുടങ്ങിയ പ്രദേശങ്ങളിൽ കഞ്ചാവ് വ്യാജമദ്യ ലോബികൾ കയ്യടക്കിയതായുള്ള പരാതിയുമുണ്ട്. പുലിയൂരിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ അക്രമത്തിൽ കഴുത്തിന് പരിക്കേറ്റയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇത്തരത്തിൽ നിരവധി അടിപിടി കേസുകൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ നടന്നാൽ ഒതുക്കി തീർക്കുകയാണ് പതിവെന്ന ആക്ഷേപവും ശക്തമാണ്. മാദ്ധ്യമ വാർത്തകളെ തുടർന്ന് കുറച്ച് ദിവസം പൊലീസ് പട്രോളിംഗ് ശക്തമായിരുന്നതിനാൽ പ്രദേശം ശാന്തമായിരുന്നു. എന്നാൽ വൃദ്ധയെ അക്രമിച്ച സംഭവത്തോടെ ഇവിടം വീണ്ടും ഭീതിയുടെ നിഴലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |