കാസർകോട്: വെടിവയ്പ്പിലും യുവാവിന്റെ കാല് തല്ലിയൊടിച്ച കേസിലും ഒളിവിൽ കഴിയുകയായിരുന്ന രണ്ട് പ്രതികളെ കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വെടിവയ്പ്പ് കേസിൽ മിത്തിനടക്കയിലെ നവാഫിനെയും (33) യുവാവിന്റെ കാല് തല്ലിയൊടിച്ച കേസിൽ ഉപ്പളയിലെ മുസാഹിദിനെയുമാണ് (30) അറസ്റ്റ് ചെയ്തത്. ഏഴ് മാസം മുമ്പ് ഉപ്പള ഹിദായത്ത് നഗറിൽ നവാഫും സംഘവും യുവാക്കൾക്ക് നേരെ തോക്ക് ചൂണ്ടിയും കത്തി വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് മഞ്ചേശ്വരം പൊലീസും അന്നത്തെ കാസർകോട് ഡിവൈ.എസ്.പി. പി.പി. സദാനന്ദനും സംഘവും മിയാപദവിലെത്തി കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘത്തിന് നേരെ ഇവർ വെടിയുതിർത്തു. ബിയർ കുപ്പികൾ ജീപ്പിന് നേരെ വലിച്ചെറിഞ്ഞസംഘം പിന്നീട് കർണാടകയിലേക്ക് കടന്നു കളയുകയായിരുന്നു.
അന്ന് പുലർച്ചെ രണ്ട് മണിയോടെ കർണാടക വിട്ല പൊലീസ് ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവിടെയും പൊലീസിനെ അക്രമിച്ച് കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട നാലു പ്രതികളെ ഒരാഴ്ച്ചക്ക് ശേഷം പൂനൈയിൽ നിന്നാണ് പിടികൂടിയത്. ഒരു പ്രതിയെ മഞ്ചേശ്വരം പൊലീസും പിടികൂടുകയായിരുന്നു. നവാഫ് മയക്കുമരുന്നു കേസിലടക്കം പല കേസുകളിലും പ്രതിയാണ്. നവാഫിന്റെ സഹോദരൻ സജാദിനെ മാത്രമാണ് ഇനി പിടികിട്ടാനുള്ളത്. രണ്ട് വർഷം മുമ്പ് കുബണൂരിൽ വച്ച് ഹസൈനാർ എന്നയാളെ റോഡിൽ തടഞ്ഞ് കാല് തല്ലിയൊടിച്ച കേസിലും മുസാഹിദുൾപ്പെടെയുള്ളവർ പ്രതികളാണ്. കൂട്ടുപ്രതികളിൽ ഒരാളായ ബന്തിയോട് അടുക്കയിലെ മൊയ്തീൻ സബീർ ആന്ധ്രയിൽ കഞ്ചാവ് കടത്തിയ കേസിൽ ജയിലാണ്. മുസാഹിദ് മയക്കു മരുന്ന്, വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്. മറ്റുപ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |