തിരുവനന്തപുരം: ആര്യനാട് സഹകരണ ബാങ്കിൽ 5.93 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മാനേജർ ആര്യനാട് ചെറുകുളം തീർത്ഥത്തിൽ എസ്.ബിജുകുമാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇയാൾ സമ്പാദിച്ച വസ്തുവകകളാണ് കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പി അനിൽകുമാർ അറിയിച്ചു. 2018ന് ശേഷം ആര്യനാടിന്റെ വിവിധ പ്രദേശങ്ങളിലായി ബിജു, ബിനാമി പേരുകളിൽ വസ്തുവകകൾ വാങ്ങി. രണ്ടു കാറുമുണ്ട്. കാഞ്ഞിരംമൂട് കേന്ദ്രീകരിച്ച് ഒരു ജിംനേഷ്യം കൊക്കോട്ടേലയിൽ ഫാമും ബിജുവിന് സ്വന്തമായുള്ളതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഇന്നലെ രാവിലെ പത്തുമുതൽ 3.30 വരെ ബിജുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പണത്തിന്റെയും ഭൂമിസംബന്ധമായ ഇടപാടുകളുടെയും രേഖകൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ബിജുകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് നടത്തിയ പണം വസ്തുവകകൾ വാങ്ങിക്കൂട്ടാനും സമ്പാദ്യങ്ങൾക്കുമായി ഉപയോഗിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നത്. സ്ഥിരനിക്ഷേപകർ അറിയാതെ വ്യാജ നിക്ഷേപ സർട്ടിഫിക്കറ്റ് നിർമ്മിച്ച് വ്യാജ ഒപ്പുകൾ പതിച്ച് അവരുടെ പേരിൽ വായ്പകൾ എഴുതിയെടുത്താണ് ബിജു തട്ടിപ്പ് നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി. 2018 മുതൽ 2020 വരെയുള്ള സ്ഥിര നിക്ഷേപ വായ്പകളിലായിരുന്നു ക്രമക്കേട്. ബിജുവിന്റെ കൂടുതൽ സ്വത്തുക്കൾ കണ്ടെത്താനുള്ള നടപടികളും ക്രൈംബ്രാഞ്ച് ഉടൻ ആരംഭിക്കും.
ആറു മാസംമുമ്പാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ബാങ്കിൽ നടന്ന 6.35 കോടി രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ട് ആര്യനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. വരവുചെലവുകളും വായ്പാ അപേക്ഷകളും പരിശോധിക്കുന്നതിൽ സെക്രട്ടറിയുടെ ഭാഗത്തും വീഴ്ചയുണ്ടായി. പിന്നാലെ ജോയിന്റ് രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഏർപ്പെടുത്തുകയായിരുന്നു.
ക്രമക്കേട് യഥാസമയം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ സെക്രട്ടറി അരുൺഘോഷ്, ഹെഡ് ഓഫീസ് ബ്രാഞ്ച് മാനേജർ ജ്യോതിർമിനി, ഇന്റേണൽ ഓഡിറ്റർ ലതാകുമാരി എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. ചിട്ടി അക്കൗണ്ടിന്റെ മറവിൽ 42.05 ലക്ഷം രൂപ തട്ടിയ ഹെഡ് ഓഫീസ് ജീവനക്കാരി എസ്.സജിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |