കരിങ്കുന്നം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തൈക്കാട് വലിയശാല എൽ.എസ്. ലിജീഷിനെയാണ് (38) കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
കുവൈറ്റിൽ നഴ്സായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് തൊടുപുഴ കരിങ്കുന്നം സ്വദേശിനിയിൽ നിന്ന് 2016 മുതൽ 2017 വരെയുള്ള കാലയളവിൽ ആറ് തവണയായി ഒമ്പതര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. കൂടെയുണ്ടായിരുന്നവരെ ഇയാൾ ജോലിക്കായി വിദേശരാജ്യത്തേയ്ക്ക് കയറ്റി അയച്ചിട്ടും കരിങ്കുന്നം സ്വദേശിനിക്ക് ജോലി കണ്ടെത്തി നൽകുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു. തുക തിരികെ തരണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
തൊടുപുഴ ഡിവൈ.എസ്. പി.കെ. സദന്റെ നിർദ്ദേശപ്രകാരം കരിങ്കുന്നം സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിൻസ് ജോസഫ്, എസ്.ഐ. പി.എ. അബ്ബാസ്, സി.പിഒ.മാരായ ഷിഹാബ്, സുനിൽ എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മറ്റ് തട്ടിപ്പു കേസുകളിൽ പ്രതിയാണോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |