കൊല്ലം: മാമൂട് കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ യുവാവ് എക്സൈസിന്റെ പിടിയിലായി. കൊല്ലം ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയ യുവാവിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. കൊല്ലം പെരിനാട് തെറ്റിവിള വീട്ടിൽ സിജോയാണ് (22) പിടിയിലായത്.
മുപ്പതിനായിരം രൂപയ്ക്ക് കൊട്ടിയം സ്വദേശിയായ യുവാവിന് കൈമാറുന്നതിനായി കാത്തുനിൽക്കുന്നതിനിടെ ശനിയാഴ്ച രാത്രി എട്ട് മണിക്ക് കുണ്ടറ മാമൂട് വച്ചാണ് സിജോ എക്സൈസിന്റെ പിടിയിലായത്. ആവശ്യക്കാർ വിളിക്കുന്ന മുറയ്ക്ക് കഞ്ചാവ് കിലോക്കണക്കിന് സ്കൂട്ടറിൽ എത്തിച്ച് കൊടുക്കുന്നതാണ് സംഘത്തിന്റെ രീതി. നിരവധി യുവാക്കൾ അംഗമായ സംഘത്തിലെ മൊത്ത വിതരണക്കാരൻ എന്ന് സംശയിക്കുന്ന മാമൂട് സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് തുടരന്വേഷണം ഊർജ്ജിതമാക്കിയതായി കൊല്ലം ഡെപ്യൂട്ടി കമ്മിഷണർ ബി. സുരേഷ് അറിയിച്ചു.
തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് മാമൂട്, കരിക്കോട്, കേരളപുരം, ചന്ദനത്തോപ്പ് എന്നീ കേന്ദ്രങ്ങളിൽ വില്പന നടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ നിരന്തരം നിരീക്ഷണത്തിലായിരുന്നു.
അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് ഷാഡോ ടീമംഗങ്ങളുടെ റെയ്ഡിലാണ് പ്രതിയെ പിടിയിലായത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഷാഡോ ടീമംഗങ്ങളും പ്രിവന്റീവ് ഓഫീസർമാരുമായ മനോജ് ലാൽ, നിർമ്മലൻ തമ്പി, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ, ജൂലിയൻ ക്രൂസ്, അജീഷ് ബാബു, അനിൽകുമാർ, ഡ്രൈവർ മുഹമ്മദ് ആഷിക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |