നീലേശ്വരം: കോൺവെന്റിന് സമീപത്ത് കുഞ്ഞിമംഗലം ജുവലറി കൊള്ളയടിക്കാൻ ശ്രമിച്ച കവർച്ചക്കാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. കവർച്ചാശ്രമത്തിന് പിന്നിൽ പ്രൊഫഷണൽ കവർച്ചക്കാരാണെന്നാണ് പൊലീസിന്റെ നിഗമനം.
കവർച്ചാശ്രമം നടത്തിയ ജുവലറിക്ക് സമീപത്തേയും നഗരത്തിലേയും സിസി ടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കവർച്ച നടത്തിയ ജുവലറിയിൽ നിന്നും അഞ്ച് വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിരലടയാളങ്ങൾ പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുക. അതേസമയം കവർച്ചക്കാർ ഉപേക്ഷിച്ചുപോയ ഉപകരണങ്ങളെകുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. പുതിയ കട്ടിംഗ് മെഷീനും ഇലക്ട്രിക്കൽ ഗ്യാസ് സിലിണ്ടറുമാണ് കവർച്ചാശ്രമത്തിനായി ഉപയോഗിച്ചത്. ഇത് എവിടെനിന്ന് ലഭിച്ചുവെന്നാണ് ആദ്യം പരിശോധിക്കുക.
ഇതിന്റെ ബാച്ച് നമ്പറുകളും മറ്റും മോഷ്ടാക്കൾ നശിപ്പിച്ചിരുന്നു. എങ്കിലും ഉപകരണങ്ങൾ പുതിയതായതിനാൽ എവിടെനിന്നാണ് ഇവ ലഭിച്ചുവെന്ന് കണ്ടെത്തുക പ്രയാസകരമായിരിക്കില്ല. ജുവലറിയിൽ നിന്നും കോൺവെന്റിന്റെ മതിൽ ചാടികടന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. തൽസമയം തന്നെ പൊലീസും നാട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തിയിട്ടും രക്ഷപ്പെട്ട മോഷ്ടാവിനെ കണ്ടെത്താനായില്ല. ഏതെങ്കിലും വാഹനത്തിലായിരിക്കാം രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. അങ്ങനെയെങ്കിൽ ആസമയത്ത് സംശയകരമായ വാഹനങ്ങൾ കടന്നുപോയിട്ടുണ്ടോയെന്ന് കണ്ടെത്താൻ കാമറകളും പരിശോധിക്കും. ചൊവ്വാഴ്ച രാത്രി 12.30 ഓടെയാണ് മേൽപ്പാലത്തിനും കോൺവെന്റ് ജംഗ്ഷനുമിടയിൽ മഹാമായ ഹോട്ടലിന് മുന്നിലെ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കെ.എം.ജനാർദ്ദനന്റെ ഉടമസ്ഥതയിലുള്ള ജുവലറിയുടെ ഷട്ടർ തകർത്ത് കവർച്ചനടത്താനുള്ള ശ്രമം നടന്നത്.
സമാനമായ രീതിയിൽ കവർച്ച നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കവർച്ചക്കാരെ ഉടൻ വലയിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോ. വി. ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |