യുവതിയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് ഇന്ന്
കോഴിക്കോട്: കൊല്ലം സ്വദേശിനിയായ യുവതിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അത്തോളി സ്വദേശികളായ കോളിയോട്ടുതാഴം കവലയിൽ മീത്തൽ വീട്ടിൽ കെ.എ.അജ്നാസ് (36), ഇടത്തിൽതാഴം നെടുവിൽപൊയിൽ വീട്ടിൽ എൻ.പി.ഫഹദ് (36) എന്നിവരെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.
ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് ഇന്ന് വൈകിട്ടോടെ ലഭിക്കും. പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളിൽ നിന്നടക്കം പരാതി ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ലോഡ്ജിലെ ലെഡ്ജർ പൊലീസ് പിടിച്ചെടുത്തു.
സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിനിയെ (32) ഒന്നാം പ്രതി അജ്നാസ് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വരുത്തുകയായിരുന്നു. ട്രെയിനിൽ എത്തിയ യുവതിയെ അജ്നാസും ഫഹദും കാറിൽ ചേവരമ്പലത്തെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി. ആദ്യം പീഡനത്തിരയാക്കിയത് അജ്നാസാണെന്നും പിന്നീട് മദ്യവും ലഹരിമരുന്നും നൽകി മയക്കിയശേഷം മറ്റു മൂന്നു പേർക്ക് വിട്ടുകൊടുത്തെന്നും അസി. കമ്മിഷണർ പറഞ്ഞു. യുവതി അബോധാവസ്ഥയിലായതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം പ്രതികൾ കടന്നു. ബോധം തിരിച്ചുകിട്ടിയ യുവതി ഡോക്ടറോട് വിവരങ്ങൾ വെളിപ്പെടുത്തി. ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. യുവതി നൽകിയ മൊബൈൽ നമ്പർ പിന്തുടർന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ ബ്ളാക്ക് മെയിൽ ചെയ്യാനായിരുന്നു പദ്ധതി. പ്രതികൾ മുമ്പും ഈ ഫ്ളാറ്റ് അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |