കൊച്ചി: ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധിപ്പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ തൃശൂർ സൈബർ ക്രൈംപൊലീസ് ന്യൂഡൽഹിയിൽനിന്ന് പിടികൂടിയ മലയാളി സഹോദരങ്ങളെ പനങ്ങാട് പൊലീസ് അറസ്റ്റുചെയ്തു കസ്റ്റഡിയിൽ വാങ്ങി. ന്യൂഡൽഹി രഗൂബീർ നഗറിൽ വിവോക് പ്രസാദ് (29), സഹോദരൻ വിനയ് പ്രസാദ് (23) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പനങ്ങാട് സ്വദേശിയിൽനിന്ന് ഒന്നരലക്ഷം തട്ടിയ കേസിൽ കോടതിയിൽനിന്ന് അനുമതി വാങ്ങിയാണ് തുടർനടപടി സ്വീകരിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികളുടെ മാതാപിതാക്കൾ മലയാളികളാണ്. ജനിച്ചതും വളർന്നതും ന്യൂഡൽഹിയിലാണെങ്കിലും രണ്ടുപേരും നന്നായി മലയാളം സംസാരിക്കും. സ്ത്രീകൾക്ക് ഒരു ശതമാനത്തിലും പുരുഷൻന്മാർക്ക് രണ്ട് ശതമാനത്തിലും ലോൺ നൽകാമെന്നാണ് ഇവരുടെ വാഗ്ദാനം. മൊബൈലിൽ മെസേജ് അയച്ചാണ് ആളുകളെ വീഴ്ത്തുന്നത്. ആധാറും ബാങ്ക് രേഖകളടക്കം കൈക്കലാക്കിയ ശേഷം ലോൺ ശരിയായെന്ന് അറിയിക്കും. തൊട്ടടുത്തദിവസം വിവിധ ഫൈനാൻസ് കമ്പനികളുടെ സൈറ്റിൽനിന്ന് എഗ്രിമെന്റും മറ്റും എഡിറ്റ് ചെയ്ത് എഗ്രിമെന്റ് ഫീസടക്കാൻ ചത്തീസ്ഗഡിലേയും മദ്ധ്യപ്രദേശിലേയും ഇവരുടെ അക്കൗണ്ട് നമ്പറുകൾ നൽകും. ഇത് അടച്ചു കഴിഞ്ഞാൽ ലോൺതുക അക്കൗണ്ടിൽ കയറുന്നില്ലെന്നും ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കണമെന്നും ആവശ്യപ്പെടും. ഇതിന് ഇൻഷ്വറൻസ്, ടാക്സ് എന്നിങ്ങനെ വിവിധ കാര്യങ്ങൾ പറഞ്ഞ് വീണ്ടും അക്കൗണ്ടിലേക്ക് പണം അയക്കാൻ നിർബന്ധിക്കും. പണം അടച്ചെന്ന് മറുപടി ലഭിച്ചാൽ ന്യൂഡൽഹിയിൽനിന്ന് തുക പിൻവലിച്ച് ഫോൺ സ്വിച്ച് ഒഫ് ചെയ്യുകയാണ് ഇവരുടെ രീതി. രണ്ട് ലക്ഷം രൂപ ലോൺ നൽകാമെന്ന് പറഞ്ഞാണ് ഒന്നരലക്ഷം രൂപ തട്ടിയത്. ഡി.സി.പി ഐശ്വര്യ ഡോംഗ്റെയ്ക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് തൃശൂർ പൊലീസ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |