തൃശൂർ: നിയമ വിദ്യാർത്ഥിയായ മലയാളി യുവതിയെ തമിഴ്നാട്ടിലെ ഈറോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. തൃശൂർ വലപ്പാട് എടമുട്ടത്ത് കാർത്തികേയൻ- കൈരളി ദമ്പതികളുടെ മകൾ ശ്രുതിയുടെ (22) മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശ്രുതിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും തൃശൂർ റൂറൽ എസ്.പി.ക്കും പരാതി നൽകി.
പൊലീസ് നിലപാടുകൾ
സംശയാസ്പദം
ബംഗളൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിനിയായിരുന്നു ശ്രുതി. കഴിഞ്ഞമാസം 17-നാണ് തമിഴ്നാട്ടിലെ ഈറോഡിൽ ശ്രുതിയെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്.
ശ്രുതി വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് ഈറോഡ് സൗത്ത് പൊലീസ് വീട്ടുകാരോട് പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന ഒരു യുവാവിനെയും വിഷംകഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈറോഡ് റെയിൽവേ സ്റ്റേഷനിൽനിന്നാണ് യുവതിയായ ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം അപകടമാണെന്നാണ് പറഞ്ഞത്. പിന്നീടാണ് വിഷം കഴിച്ചതാണെന്ന് പറഞ്ഞത്. അവിടെ എത്തിയപ്പോഴാണ് മരിച്ചെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് വീട്ടുകാരെ പൊലീസ് ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ശ്രുതിയുടെ ബാഗോ മൊബൈൽഫോണോ ഒന്നും കിട്ടിയിട്ടില്ല. ആധാർ കാർഡ് മാത്രമാണ് പൊലീസിന്റെ കൈവശമുണ്ടായിരുന്നത്. അത് വീട്ടുകാർക്ക് തിരികെ നൽകുകയും ചെയ്തു.
മകളുടെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ പൊലീസ് അനുമതി നൽകിയെങ്കിലും മുഖം മാത്രമേ കാണിച്ചുള്ളൂ. എന്താണ് ശരീരം മുഴുവനും കാണിച്ചതരാത്തതെന്ന് ചോദിച്ചപ്പോൾ അത് പറ്റില്ലെന്നായിരുന്നു മറുപടി. മകളുടെ ഒപ്പമുണ്ടായിരുന്ന യുവാവും അതേ ആശുപത്രിയിലുണ്ടായിരുന്നു. എറണാകുളം സ്വദേശിയായ ഇയാളെയും വിഷം കഴിച്ചെന്ന് പറഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇയാളുടെ സുഹൃത്തായ ഒരു കോഴിക്കോട് സ്വദേശിയും അവിടെ ഉണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റം ഏറെ അസ്വാഭാവികത നിറഞ്ഞതായിരുന്നുവെന്ന് ശ്രുതിയുടെ കുടുംബം വെളിപ്പെടുത്തുന്നു. ശ്രുതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തേണ്ടെന്നും ചികിത്സയിലുള്ള യുവാവിനെ ഇതിൽ കുറ്റപ്പെടുത്തരുതെന്നും ഇയാൾ പറഞ്ഞു. ഒരു പൊലീസുകാരനും ഇതേ കാര്യം ആവർത്തിച്ചു. പൊലീസുകാരന്റെയും കോഴിക്കോട് സ്വദേശിയുടെയും നിലപാടുകളിൽ സംശയം തോന്നിയ ശ്രുതിയുടെ അമ്മ കൈരളി പോസ്റ്റ്മോർട്ടം നടത്തണമെന്ന് നിർബന്ധിക്കുകയായിരുന്നു. ഈറോഡ് പൊലീസിന്റെ തുടക്കംമുതലുള്ള ഇടപെടലുകൾ സംശയം ജനിപ്പിക്കുന്നതാണെന്നും ദുരൂഹതയുണ്ടെന്നും ശ്രുതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
പിന്നിൽ ലഹരി മാഫിയ?
മകളുടെ മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും ലഹരിമാഫിയക്ക് ഉൾപ്പെടെ സംഭവത്തിൽ പങ്കുണ്ടെന്നുമാണ് മാതാപിതാക്കളുടെ പരാതി. ബി.കോം കഴിഞ്ഞ് എറണാകുളത്ത് ജോലിചെയ്തിരുന്ന മകൾ കഴിഞ്ഞവർഷമാണ് ബംഗളൂരുവിൽ എൽ.എൽ.ബിക്ക് ചേർന്നത്. ആദ്യ ലോക്ക് ഡൗൺ കാലത്ത് വീട്ടിലായിരുന്നു. ലോക്ക് ഡൗണിൽ ഇളവ് വന്നപ്പോഴാണ് ബംഗളൂരുവിലേക്ക് തിരികെപോയത്. മാസത്തിൽ ഒന്നോ രണ്ടോ തവണ വീട്ടിൽ വരാറുള്ളതാണ്. ജൂലായ് ഒമ്പതാം തീയതിയാണ് അവസാനം വന്നത്. മാതാപിതാക്കളുടെ വിവാഹവാർഷിക ആഘോഷമെല്ലാം കഴിഞ്ഞ് ജൂലായ് 13 ന് ബംഗളൂരുവിലേക്ക് മടങ്ങി. ആഗസ്റ്റ് 20 ന് നാട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്.
ഈറോഡിലെത്തിച്ചത് ആര്?
ബി.കോം പൂർത്തിയാക്കിയ ശേഷം എറണാകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ കുറച്ചുകാലം ജോലിചെയ്യുന്നതിനിടെയാണ് എറണാകുളം സ്വദേശിയുമായി ശ്രുതി പരിചയത്തിലായതെന്നാണ് കുടുംബം കരുതുന്നത്. എറണാകുളത്തെ ശ്രുതിയുടെ സുഹൃത്തായ ഒരു യുവതി വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും ഈ യുവതിയെയും തങ്ങൾക്ക് സംശയമുണ്ടെന്നുമാണ് അമ്മ കൈരളി പറയുന്നത്. ഈ യുവതിയും എറണാകുളം സ്വദേശിയും കോഴിക്കോട് സ്വദേശിയും ഉറ്റസുഹൃത്തുക്കളാണെന്നും കൈരളി പറയുന്നു.
ബംഗളൂരുവിലായിരുന്ന ശ്രുതി എങ്ങനെ ഈറോഡിലെത്തി എന്നതാണ് ഏറ്റവും വലിയ ദുരൂഹത. ഓഗസ്റ്റ് 20ന് നാട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്ന ശ്രുതി മറ്റു യാത്രകളെക്കുറിച്ചൊന്നും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ബംഗളൂരുവിലെ സ്വകാര്യ ഹോസ്റ്റലിൽ ശ്രുതിക്കൊപ്പം താമസിച്ചവർക്കും ഇതേക്കുറിച്ചറിയില്ല. ശ്രുതിക്ക് തനിച്ച് ബംഗളുരുവിൽ നിന്ന് ഈറോഡിലെത്താൻ കഴിയില്ല. ആരോ ശ്രുതിയെ അവിടെ എത്തിക്കുകയുംഅപായപ്പെടുത്തുകയും ചെയ്തതായാണ് വീട്ടുകാരുടെ വെളിപ്പെടുത്തൽ. എന്നാൽ ശ്രുതിയെ ഇത്തരത്തിൽ ഇല്ലായ്മ ചെയ്യാനുള്ള കാരണമെന്തെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
യുവതിയുൾപ്പെട്ട
സംഘത്തിന് ബന്ധം
ശ്രുതിയുടെ മരണത്തിൽ ഒരു യുവതിയുൾപ്പെടെയുള്ള സംഘത്തിന് ബന്ധമുണ്ടെന്നാണ് മാതാവ് കൈരളിയുടെ ആരോപണം. യുവതി ഉൾപ്പെടെ മൂന്നുപേരാണ് ശ്രുതിയുടെ മരണത്തിന് ഉത്തരവാദികൾ.
വിഷംകഴിച്ചെന്ന് പറയുന്ന എറണാകുളം സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു. ഇവരെ ചോദ്യംചെയ്താൽ സത്യം പുറത്തുവരുമെന്നും ഇവർക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് സംശയമെന്നും കൈരളി പറഞ്ഞു.
ഞങ്ങളുടെ നെടുംതൂണായിരുന്നു ശ്രുതി. ബോൾഡായ ശ്രുതി പഠിക്കാനും മിടുക്കിയായിരുന്നു. ബി.കോം കഴിഞ്ഞ് ശ്രുതി ആഗ്രഹപ്രകാരമാണ് എൽ.എൽ.ബിക്ക് ചേർന്നത്. എൽ.എൽ.ബിക്ക് ചേരണമെന്ന് പറഞ്ഞപ്പോൾ കുടുംബം പൂർണപിന്തുണയും നൽകി. പ്രവേശന പരീക്ഷയെഴുതി ബംഗളൂരുവിൽ അഡ്മിഷനും ലഭിച്ചു. ഇന്നേവരെ ശ്രുതിയുടെ പെരുമാറ്റത്തിലോ സംസാരത്തിലോ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഈറോഡിലെ ആശുപത്രിയിൽ ശ്രുതി ചലനമറ്റ് കിടക്കുന്നത് കണ്ടപ്പോൾ വീട്ടുകാരുടെ നെഞ്ച് തകർന്നുപോകുകയായിരുന്നുവെന്നും മാതാവ് കൈരളി പറയുന്നു.
വാരിയെല്ലുകൾക്ക് പൊട്ടൽ
കൊലപാതകമോ?
ശ്രുതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും അസ്വാഭാവികതകളുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇക്കാര്യം ഈറോഡ് പൊലീസ് നേരത്തെ പറഞ്ഞിരുന്നില്ല. ഇതേക്കുറിച്ച് കഴിഞ്ഞദിവസം തൃശൂർ റൂറൽ എസ്.പി. തിരക്കിയപ്പോൾ ശ്രുതി ആട്ടോയിൽനിന്ന് ചാടിയപ്പോൾ സംഭവിച്ചതാണെന്നാണ് ഈറോഡ് പൊലീസ് മറുപടി നൽകിയത്. ഇത്തരത്തിൽ വിചിത്രമായ പല മറുപടികളുമാണ് ഈറോഡ് പൊലീസ് പറയുന്നതെന്നും പൊലീസിനെ ആരോ സ്വാധീനിച്ചതായി സംശയമുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
ശ്രുതിയുടെ മരണത്തിലെ സംശയങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രിക്കാണ് കുടുംബം ആദ്യം പരാതി നൽകിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പരാതി അയച്ചു. തൃശൂർ റൂറൽ എസ്.പി. ജി.പൂങ്കുഴലിക്കും കഴിഞ്ഞദിവസം പരാതി നൽകി. പരാതി പരിശോധിച്ച എസ്.പി, തമിഴ്നാട് പൊലീസിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. തമിഴ്നാട് പൊലീസിന് പുറമേ കേരള പൊലീസും സമാന്തര അന്വേഷണം നടത്തിയാൽ മരണത്തിലെ ദുരൂഹത കണ്ടെത്താനാകുമെന്നാണ് ശ്രുതിയുടെ കുടുംബത്തിന്റെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |