മാവേലിക്കര : വൃദ്ധമാതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര പഞ്ചായത്തിൽ ചെറുകുന്നം കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മ (80) മരിച്ച സംഭവത്തിലാണ് മകൻ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 9ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ചിന്നമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം മകൻ സന്തോഷും ബുദ്ധിമാന്ദ്യമുള്ള ഇളയ മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വൃദ്ധയുടെ മൃതദേഹം സംസ്കാരം നടത്താൻ സന്തോഷ് ഒരുങ്ങിയെങ്കിലും സമീപവാസികൾ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കുറത്തികാട് പൊലീസ് രാത്രി പത്തുമണിയോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
മരണപ്പെട്ട ചിന്നമ്മയുടെ പോസ്മോർട്ടത്തിൽ നിന്ന് കഴുത്തിൽ ശക്തമായി കുത്തി പിടിച്ചതിനാൽ തൈറോയ്ഡ് ഗ്ലാൻഡിനും കഴുത്തിലെ എല്ലിനും ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സന്തോഷ് മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |