ബാങ്കിന്റെ പരിധിക്ക് പുറത്തുള്ളവർക്കും അംഗത്വം
ബന്ധുക്കൾക്ക് വാരികോരി വായ്പ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത ഭരണസമിതി അംഗങ്ങളായ നാലു പേർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങൾ. ബാങ്കിൽ നടന്ന തട്ടിപ്പിൽ ഭരണ സമിതി അംഗങ്ങൾക്ക് കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള നിരവധി പേർക്കാണ് വ്യാജ വിലാസത്തിൽ അംഗത്വം നൽകിയിരിക്കുന്നത്. ഇവർക്കെല്ലാം വിവിധ വായ്പകളും അനുവദിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളിൽ അംഗത്വം നൽകുന്നത് ഭരണ സമിതി യോഗങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. അംഗത്വത്തിന് നൽകുന്ന അപേക്ഷകൾ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമെ നൽകാൻ പാടുള്ളുവെന്ന ചട്ടം ലംഘിച്ചതായും കണ്ടെത്തി. അതുപൊലെ തന്നെ ഭരണ സമിതി അംഗങ്ങളുടെ ബന്ധുക്കൾക്ക് അനർഹമായി വായ്പകളും നൽകിയിട്ടുണ്. ഭരണ സമിതി അംഗങ്ങൾ മന;പൂർവ്വം വരുത്തിയ പിവകളാണെന്നാണ് റിപ്പോർട്ടിലുള്ളത്. അറ്റാച്ച്മെന്റുകൾ ഉള്ള ഭൂമിക്ക് പോലും ഭീമമായ തുക നൽകി. ലോൺ കുടിശിക നിലനിൽക്കെ തന്നെ ഈടു വസ്തു ഒഴിമുറി നൽകിവിൽപ്പന നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയത്. ബോണ്ടുകളിലും കൃത്രിമം കാണിച്ച് നടത്തിയ സാമ്പത്തിക ക്രമക്കേണ്ടിന് അധികാരദുർവിനിയോഗം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. മുൻ ഭരണ സമിതി പ്രസിഡന്റ് കെ.കെ.ദിവാകരൻ, വി.കെ.ലളിതൻ, വി.എസ്.ബൈജു, ജോസ് ചക്രംപ്പിള്ളി എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആകെ 13 അംഗ ഭരണ സമിതിയിൽ ഒരാൾ മരിച്ചിരുന്നു. ബാക്കിയുള്ള 12 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇനി എട്ടുപേരേയാണ് പിടികൂടാനുള്ളത്. ഇവർ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.അതേ സമയം സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും മുമ്പ് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് കരുതുന്നത്. സമ്മേളനത്തിൽ ഉയർന്ന് വരാൻ കരുവന്നൂർ പ്രശ്നം സാദ്ധ്യതയുള്ളതിനാൽ അറസ്റ്റ് നടപടി വേഗത്തിലാക്കുമെന്നാണ് കരുതുന്നത്. നാളെ മുതലാണ് സി.പി.എം ബ്രാഞ്ച് സമ്മേളനം ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |