കൊല്ലങ്കോട്: പൊള്ളാച്ചിയിൽ നിന്നും സംസ്ഥാനത്തേക്ക് 21 ചാക്കുകളിലായി കടത്തുകയായിരുന്ന 700 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാമ്പ്രത്ത് ചള്ളയിൽ എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് ഇന്റലിജൻസ് ബ്യൂറോ ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്.
മുതലമട കാമ്പ്രത്ത്ചള്ളയിൽ വച്ച് ഇന്നലെ രാവിലെ 11ന് നടത്തിയ പരിശോധനയിൽ ചിറ്റൂർ തത്തമംഗലം സ്വദേശി ജലാവുദ്ദീൻ (32), മുതലമട പോത്തമ്പാടം സ്വദേശി ഹംസ (28) എന്നിവർക്കെതിരെ കോട്പാ കേസെടുത്തു. പൊള്ളാച്ചിയിൽ നിന്നും പാക്കറ്റ് ഒന്നിന് 10 രൂപ നിരക്കിൽ വാങ്ങി 100 രൂപക്ക് യുവാക്കൾക്ക് കൊടുക്കുന്നതിനായി മലപ്പുറം ഭാഗത്തേക്ക് കൊണ്ടുപോകുമ്പോഴാണ് പിടികൂടിയത്.
മൂന്ന് ലക്ഷം രൂപയുടെ ഹാൻസ് ഉത്പന്നങ്ങൾ ഏകദേശം 30 ലക്ഷം രൂപയ്ക്ക് വില്പന നടത്തുമെന്നാണ് പ്രതികൾ മൊഴി നൽകിയത്. റെയിഡിൽ കൊല്ലങ്കോട് റേഞ്ച് ഇൻസ്‌പെക്ടർ വി. ബാലസുബ്രഹ്മണ്യൻ, ഐ.ബി ഇൻസ്‌പെക്ടർ സെന്തിൽ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ജെ.ആർ. അജിത്ത്, പി. ഷാജി, എം.എസ്. മിനു, എം. സുരേഷ് കുമാർ, വി. മണി, സി.ഇ.ഒ മാരായ ഹംസ , വിജയകുമാരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |