കൊല്ലം: സ്ത്രീധന പീഡനത്തെതുടർന്ന് ഭർത്തൃവീട്ടിൽ ആത്മഹത്യ ചെയ്ത ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ സഹോദരന് വധഭീഷണി. കേസിൽ നിന്ന് പിന്മാറണമെന്നും, ഇല്ലെങ്കിൽ കൊല്ലുമെന്നുമാണ് ഭീഷണിക്കത്തിലുള്ളത്. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കത്ത് ചടയമംഗലം പൊലീസിന് കൈമാറി. തുടർനടപടികൾക്കായി പൊലീസ് കത്ത് കോടതിയിൽ സമർപ്പിച്ചു. കേസിലെ പ്രതിയായ കിരൺ കുമാർ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ കത്തെഴുതിയത് ഇയാളാകാനുള്ള സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ജയിലിൽ ഒപ്പം കഴിയുകയും ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്ത ഏതെങ്കിലും തടവുകാരുടെ സഹായത്തോടെ കിരൺ കത്തെഴുതിച്ചതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ജൂൺ 21നാണ് ഭരണിക്കാവ് ശാസ്താംനടയിലെ ഭർത്താവ് കിരണിന്റെ വീട്ടിൽ വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.സ്ത്രീധനമായി നൽകിയ 10 ലക്ഷം രൂപയുടെ കാർ ഇഷ്ടമല്ലാതെ വന്നതോടെ വിസ്മയയെ നിരന്തരം കിരൺ ഉപദ്രവിച്ചിരുന്നു. ഈ മനോവിഷമത്തിലാണ് വിസ്മയ തൂങ്ങിമരിച്ചതെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു.മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടറായിരുന്ന കിരണിനെ അറസ്റ്റ് ചെയ്യുകയും, ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.കേസിൽ കിരണിനെതിരെ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭീഷണിക്കത്തും പൊലീസ് അന്വേഷണവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |