തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. കഴിഞ്ഞ ദിവസം കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജറോമിൽ നിന്നാണ് മൊബൈൽ ഫോണും സിംകാർഡും പിടിച്ചെടുത്തത്. 20,000 രൂപയോളം വില വരുന്ന സ്മാർട്ട് ഫോൺ ആണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. ശിക്ഷാ തടവുകാരാനായി എത്തിയ വിഷ്ണുവാണ് ടിറ്റു ജറോമിന് മൊബൈൽ നൽകിയതെന്നാണ് മൊഴി. 15 പേരാണ് ഇവരുടെ സെല്ലിൽ ഉള്ളത്. ഇവർ ഈ ഫോണിൽ നിന്ന് നിരവധി പേർക്ക് വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി കൊടി സുനി ഉൾപ്പടെയുള്ളവരുടെ സെല്ലുകളിൽ നിന്ന് മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തിരുന്നു. വിയ്യൂർ പൊലീസ് കേസെടുത്തു.
സർക്കുലർ അയക്കും
തൃശൂർ: ജയിലുകളിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയെന്ന വാർത്ത കേൾക്കാൻ ഇടവരരുതെന്ന് വിയ്യൂർ ജയിലിലെ ജീവനക്കാർക്ക് താക്കീത് നൽകിയതിന് പിന്നാലെ, സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും ഇക്കാര്യം കാണിച്ച് സർക്കുലർ അയക്കാനും ജയിൽ ഡി.ജി.പി ഷേക്ക് ദാർവേസ് സാഹിബ് തീരുമാനിച്ചു. അന്തേവാസികളെ ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോൾ വിശദമായ പരിശോധന നടത്താനുള്ള ജീവനക്കാർ എല്ലായിടത്തുമുണ്ടെന്നും അന്തേവാസികളുടെ താമസയിടങ്ങൾ നിശ്ചിത സമയങ്ങളിൽ പരിശോധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
'ലഹരിയുംമൊബൈലുകളും ഗേറ്റിൽ പിടിക്കണം'
കർശന നിർദ്ദേശവുമായി ജയിൽ ഡി.ജി.പി
തൃശൂർ: ജയിലുകളിലേക്ക് ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും കടത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ജയിൽ ഡി.ജി.പി ഷേക്ക് ദാർവേസ് സാഹിബ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നും, വിയ്യൂർ സെൻട്രൽ ജയിലിൽ നടത്തിയ സന്ദർശനത്തിനിടെ അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിയ്യൂർ ജയിലിലേക്ക് വ്യാപകമായി കഞ്ചാവും മൊബൈൽ ഫോണുകളും കടത്തുന്നതായും ഇവ കണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജയിൽ മേധാവി എത്തിയത്. ഇത്തരം വസ്തുക്കൾ ജയിലിനുള്ളിലേക്ക് എങ്ങനെ കടത്തുന്നുവെന്ന് കണ്ടെത്തണം. ഉള്ളിലേക്ക് കടത്തുന്നതിന് മുമ്പ് പിടികൂടാനുള്ള നടപടികൾ വേണം. ഇതിനായി ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ച് ദേഹപരിശോധന നടത്തണമെന്ന നിർദ്ദേശവും നൽകി.
മെറ്റൽ ഡിറ്റക്ടർ ഉൾപ്പടെയുള്ളവ ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നത്. തകരാർ സംഭവിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് ഏറെയും. കാമറകൾ സ്ഥാപിക്കണം. വിവരങ്ങൾ പുറത്തുവിടുന്നത് തടയാൻ നടപടി സ്വീകരിക്കും.
കൊടിസുനിയുടെ സെല്ലിലെത്തിയില്ല
ഒന്നര മണിക്കൂറോളം സെൻട്രൽ ജയിലിൽ ചെലവഴിച്ച ജയിൽ ഡി.ജി.പി അതീവ സുരക്ഷാ ജയിലും സന്ദർശിച്ചു. അവിടെ കഴിയുന്ന തടവുകാരുടെ ആവശ്യങ്ങളും കേട്ടു. എന്നാൽ ടി.പി കേസ് പ്രതി കൊടിസുനിയെ പാർപ്പിച്ചിരിക്കുന്ന സെല്ലിലേക്ക് പോയില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി സെൻട്രൽ ജയിലിനുള്ളിൽ നടത്തിയ പരിശോധനയിൽ കൊടി സുനി, അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ് അടക്കമുള്ളവരിൽ നിന്ന് കഞ്ചാവും മൊബൈൽ ഫോണും സിം കാർഡുകളും കണ്ടെത്തിയിരുന്നു. തുടർന്ന് സുനിയെ അതിസുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റിയിരുന്നു.
എൻ.ഐ.എ കേസിൽ ഉൾപ്പെട്ട പ്രതികളടക്കം 104 പേരാണ് ഇവിടെ ഉള്ളത്. സെൻട്രൽ ജയിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ ജയിൽ, വനിതാ ജയിൽ, സബ് ജയിൽ എന്നിവിടങ്ങളിലെ സൂപ്രണ്ടുമാരുമായി അദ്ദേഹം സംസാരിച്ചു. മദ്ധ്യമേഖല, ഉത്തര മേഖല ഡി.ഐ.ജി മാരായ സാം തങ്കയ്യൻ, വിനോദ് കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷ്, അതീവ സുരക്ഷ ജയിൽ സൂപ്രണ്ട് ബി. സുനിൽ കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |