വാടാനപ്പിള്ളി: മകൻ അമൽകൃഷ്ണയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നും മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും മാതാവ് ശില്പ. ആറ് മാസം മുൻപ് കാണാതായ ചേറ്റുവ ചാണാശ്ശേരി സനോജിന്റെ മകൻ അമൽകൃഷ്ണയുടെ അസ്ഥികളും തലയോട്ടിയും കഴിഞ്ഞ ദിവസം തളിക്കുളത്ത് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. മകൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ശിൽപ്പ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് അവന്റേതല്ലാത്ത ബ്ലൂടൂത്ത് കണ്ടെത്തിയതിൽ സംശയമുണ്ട്. അത് എങ്ങനെ വന്നു എന്നറിയണം. അവനെ അപായപ്പെടുത്തി മുറിക്കുള്ളിൽ കൊണ്ടിട്ടതാണെന്ന് സംശയമുണ്ടെന്നുംം ശില്പ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
തലയോട്ടി കണ്ടെത്തിയ വീടിന് ചുറ്റും പൊന്തക്കാട് നിറഞ്ഞതാണ്. കാണാതായ മാർച്ച് 18ന് രാത്രി 8 വരെ തൃപ്രയാറിൽ ഉണ്ടായിരുന്നതായി മൊബൈൽ ടവർ പരിശോധിച്ച് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാത്രി വൈകി കാട് നിറഞ്ഞ പ്രദേശത്ത് കൂടെ വീടിനുള്ളിൽ കയറാൻ പ്രയാസമാണ്. ഇതാണ് മരണത്തിൽ ദുരൂഹതയ്ക്ക് കാരണം.
അതേസമയം മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ഡി.എൻ.എ പരിശോധനയും നടത്തി. മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരികയാണ്. മസ്കറ്റിലുള്ള പിതാവ് സനോജ് ഇന്ന് നാട്ടിൽ എത്തിയശേഷം മൃതദേഹം സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |