സംശയമുനയിൽ സി.ഐ അടക്കമുള്ളവർ
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിലെ രണ്ട് സി.ഐമാരുൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. എറണാകുളം തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്.എച്ച്. ഒ. സുരേഷ് കുമാർ, എ.എസ്.ഐ ജേക്കബ്, സി.പി.ഒ ജ്യോതി ജോർജ്ജ്, തൃശൂർ കൊടകര സ്റ്റേഷനിലെ എസ്.എച്ച്.ഒ അരുൺ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയാണ് അന്വേഷണം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിക്കുകയും അനധികൃതമായി സമ്പാദിച്ച പണം പൊലീസിന്റെ അധികാരം ഉപയോഗിച്ച് വെളുപ്പിക്കുകയും ചെയ്തതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇവരുടെ പണം
ഇടപാടുകൾ സംശയകരമാണെന്നും ഇ.ഡി നിരീക്ഷിച്ചിട്ടുണ്ട്. സംശയനിഴലിലുള്ള ഇവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും കത്ത് നൽകി. ഇവർക്കെതിരെ എന്തെങ്കിലും കേസുകളുണ്ടെങ്കിലോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടെങ്കിലോ ഉടൻ അറിയിക്കാനാണ് ഇ.ഡി നിർദ്ദേശം. എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറാണ് സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസിനും കത്ത് നൽകിയത്. ഇ.ഡി വിവരം ചോദിച്ചതിന് പിന്നാലെ സംസ്ഥാന വിജിലൻസും ഇവർക്കെതിരെ അന്വേഷണം തുടങ്ങി. സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണമെന്ന നിലയിലാണ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ മുമ്പ് അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയിക്കാനാണ് വിജിലൻസ് ഡയറക്ടർക്കുള്ള കത്തിൽ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരിൽ ചിലർ അനധികൃതമായി സ്വത്തുക്കൾ സമ്പാദിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |