കരുനാഗപ്പള്ളി: റെയിൽവേയിൽ ഉന്നത ഉദ്യോഗം വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് 70 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. പാവുമ്പ തോട്ടത്തിൽ വീട്ടിൽ മുരളീധരനെയാണ് (64) കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
2019 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. ഉദ്യോഗാർത്ഥികളെ സ്വാധീനിച്ച ശേഷം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള റെയിൽവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വ്യാജ കത്ത് നൽകി മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന് ശേഷം ഉദ്യോഗാർത്ഥികളിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റുകയായിരുന്നു.
കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളിൽ നിന്നാണ് ഇത്രയധികം പണം തട്ടിയെടുത്തതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു. ജോലിക്കൊപ്പം തന്നെ റെയിൽവേയിൽ സ്ഥലമാറ്റം വാങ്ങിനൽകാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലും നിരവധി പേർ മുരളീധരന് പണം നൽകിയിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ഗീതാ റാണിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ജയശങ്കർ, രാജേന്ദ്രൻ, റസൽ ജോർജ്ജ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |