മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയും ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. കല്ലൂർകാട്, മരുതൂർ സ്വദേശികളായ കാവുംപറമ്പിൽ ശ്രീജിത്ത് (21),വളനിയിൽ വീട്ടിൽ ജോബിൻ (22),മഠത്തിൽപറമ്പിൽ അജയ് (18),നാരായണത്ത്പറമ്പിൽ അനന്തു (22) എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ശ്രീജിത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ആശുപത്രിയിൽ ആക്രമണം അഴിച്ചു വിടുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽപോയി. സംഘത്തിലെ ജോബിൻ മോഷണ കേസിലെയും, അനന്തു അടിപിടി കേസിലെയും പ്രതിയാണ്. ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ സി.ജെ.മാർട്ടിൻ, എസ്.ഐ വി.കെ.ശശികുമാർ, എ.എസ്.ഐമരായ സി.എം.രാജേഷ്, സുനിൽ സാമുവൽ, സി.പി.ഒമാരായ ബിബിൽ മോഹൻ, ജീൻസ് കുര്യാക്കോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ആരോഗ്യ പ്രവർത്തകർക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എസ്.പി. കെ. കാർത്തിക്ക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |