സുൽത്താൻ ബത്തേരി: മുട്ടിൽ മരംമുറി കേസ്സിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാനുള്ള സർക്കാർ അജണ്ടയുടെ ഭാഗമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. കേസ് റജിസ്റ്റർ ചെയ്ത് അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യത്തിനർഹതയുണ്ടെന്ന് അറിയാമെന്നിരിക്കെ അന്വേഷണച്ചുമതലയുള്ള ബത്തേരി ഡിവൈ.എസ്.പി യെ തിരൂരിലേക്ക് മാറ്റിയതും പുതിയ ആൾക്ക് ചുമതല നൽകാതിരുന്നതും ബോധപൂർവമാണെന്ന് സമിതി ആരോപിച്ചു.
പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തത് ഹൈക്കോടതിയുടെ കടുത്ത വിമർശനത്തെ തുടർന്നാണ്.
പൊതുമുതൽ നശിപ്പിക്കൽ, മോഷണം തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടമുണ്ടായ തുക കോടതിയിൽ കെട്ടിവെച്ചാലേ ജാമ്യം ലഭിക്കൂ. അഗസ്റ്റിൻ സഹോദരന്മാർ കോടിക്കണക്കിനു രൂപ കോടതിയാൽ കെട്ടിവെക്കേണ്ടി വരുമായിരുന്നു. ഇതൊഴിവാക്കിയതും ഒത്തുകളിയുടെ ഭാഗമായാണ്.
വയനാട്ടിലെ മുട്ടിലടക്കം സംസ്ഥാനത്താകെ നടന്ന മരം മുറിക്കേസ്സിന്റെ അന്വഷണവും ഒരിടത്തുമെത്താതെ ഇഴഞ്ഞുനീങ്ങുകയാണ്. സി.ബി.ഐ യോ ഹൈക്കോടതി നിയന്ത്രണത്തിൽ വിജിലൻസോ അന്വേഷിച്ചാൽ മാത്രമെ യഥാർഥ വസ്തുതകൾ പുറത്തു വരികയുള്ളൂ.
യോഗത്തിൽ എൻ.ബാദുഷ അദ്ധ്യക്ഷനായിരുന്നു. തോമസ് അമ്പലവയൽ, സി.എ.ഗോപാലകൃഷണൻ, ബാബു മൈലമ്പാടി, എം.ഗംഗാധരൻ, യു.സി.ഹുസൈൻ, എ.വി.മനോജ്, സണ്ണി മരക്കടവ്, പി.എം.സുരേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |