SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.14 PM IST

കൊല്ലത്ത് മനുഷ്യക്കടത്തോ? ബോട്ടുടമകളും ഇടനിലക്കാരും നിരീക്ഷണത്തിൽ

tytyy

തമിഴ്നാട് ക്യൂബ്രാഞ്ച് അന്വേഷണം വിപുലമാക്കി

കൊല്ലം: ശക്തികുളങ്ങരയിൽ നിന്ന് വാങ്ങിയ ബോട്ടിൽ ശ്രീലങ്കൻ വംശജരെ കാനഡയിലേക്ക് കടത്തിയ സംഭവത്തിൽ തമിഴ്നാട് ക്യൂബ്രാഞ്ച് കൊല്ലം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ശക്തികുളങ്ങര സ്വദേശിയിൽ നിന്ന് ബോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും ഇതിൽ ഇടനിലക്കാരായി പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനുമാണ് തമിഴ്നാട് പൊലീസ് കൊല്ലത്തെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയത്. കഴിഞ്ഞ 22ന് കുളച്ചൽ തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിനെന്ന വ്യാജേന പുറപ്പെട്ട ബോട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആറ് മാസം മുമ്പ് നീണ്ടകരയിൽ നിന്ന് വാങ്ങിയ ബോട്ട് രൂപമാറ്റം വരുത്തിയാണ് മനുഷ്യക്കടത്തിന് ഉപയോഗിച്ചത്. നീണ്ടകര സ്വദേശി ഷെഫീറിൽനിന്ന് കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശി ഈശ്വരിയുടെ പേരിലാണ് ബോട്ട് വാങ്ങിയത്. രാമേശ്വരത്തെ ഇവരുടെ ബന്ധുവിന്റെ മകന് വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു കച്ചവടം. ചന്ദനക്കാവിന് സമീപത്തെ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലയങ്ങളിൽ ശ്രീലങ്കൻ വംശജർ താമസിക്കുന്നുണ്ട്. ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഫിഷറീസ് ഓഫീസിൽ ഹാജരാക്കി നിയമാനുസൃതമായാണ് ബോട്ട് കൈമാറ്റം നടത്തിയത്. ബോട്ട് വിൽപ്പന നടത്തിയ ഷെഫീറും വാങ്ങിയ ഈശ്വരിയും നേരിട്ട് ഫിഷറീസ് ഓഫീസിൽ എത്തിയിരുന്നു. ഇരുവരും കേരളത്തിൽ ഉള്ളവർ തന്നെയായതിനാൽ വിൽപ്പനയിൽ ഒരു അസ്വാഭാവികതയും തോന്നിയില്ല.

 ഈശ്വരിയെ ബിനാമിയാക്കി

2012ൽ നീണ്ടകരയിൽ മനുഷ്യക്കടത്ത് പിടികൂടിയതിനെ തുടർന്ന് ബോട്ടുകളുടെ കൈമാറ്റത്തിനും വിൽപനയ്‌ക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്യസംസ്ഥാനത്തുള്ളവർക്ക് ബോട്ട് വിൽക്കുന്ന വിവരം പൊലീസ് സ്‌റ്റേഷനിൽ മുൻകൂട്ടി അറിയിച്ചു അനുമതി തേടണമെന്നാണ് നിർദേശം. ഇതൊഴിവാക്കാനാണ് കേരളത്തിൽ താമസിക്കുന്ന ഈശ്വരിയെ ബിനാമിയാക്കി ബോട്ട് വാങ്ങിയതെന്ന് കരുതുന്നു. ഈശ്വരിയെ നേരത്തെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ബോട്ടിനൊപ്പം വലയും വിറ്റിരുന്നു. കുളച്ചലിന് സമീപം ആൾവാസം കുറഞ്ഞ സ്ഥലത്ത് എത്തിച്ച ബോട്ടിന്റെ നീല നിറം മാറ്റി തമിഴ്നാട് ബോട്ടുകളുടേതു പോലെ പച്ച നിറം അടിച്ചു. ‘മരിയൻ’ എന്നു പേരെഴുതി. തുടർന്ന് മനുഷ്യക്കടത്തിനായി കർണാടകയിലേക്ക് പുറപ്പെട്ടതായാണ് ക്യൂ ബ്രാഞ്ചിന് ലഭിച്ച വിവരം.

രണ്ടാഴ്ചത്തേക്കുള്ള വെള്ളവും ഭക്ഷണവും ബോട്ടിൽ സംഭരിച്ചിരുന്നു. ശ്രീലങ്കൻ തമിഴ് വംശജരെ തമിഴ്നാട്ടിൽ പാർപ്പിച്ചിട്ടുള്ള നാല് ക്യാമ്പുകളിൽ നിന്ന് ആസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടന്നുവെന്ന സംശയത്തിലാണ് ക്യൂ ബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോകുന്നത്. രാമേശ്വരത്ത് ശ്രീലങ്കൻ വംശജർ താമസിക്കുന്ന മണ്ഡപം ക്യാമ്പ് മധുര, സേലം തുടങ്ങി നാല് ക്യാമ്പുകളിൽ നിന്ന് നിരവധി കുടുംബങ്ങളെ കാണാതായ സംഭവമാണ് മനുഷ്യക്കടത്താണെന്ന സംശയത്തിലേക്ക് ക്യൂബ്രാഞ്ചിനെ നയിച്ചത്. കുളച്ചലിൽ നിന്ന് കർണാടകയിലേക്ക് മരിയൻ എന്ന പേരിലുള്ള ബോട്ട് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പുറപ്പെട്ടതായി നാഗർകോവിലിൽ നിന്നുള്ള ക്യൂ ബ്രാഞ്ച് ഉദ്യോഗസ്‌ഥർ വിവരം കൈമാറിയിട്ടുണ്ട്. രാമേശ്വരത്ത് എത്തിച്ച ബോട്ട് രൂപമാറ്റം വരുത്തിയതായും ക്യൂ ബ്രാഞ്ച് അന്വേഷണത്തിൽ മനസിലായി. ഡീസൽ ടാങ്കിന്റെ വലിപ്പം കൂട്ടുകയും 50 പേർക്ക് സഞ്ചരിക്കാവുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്തു. ബോട്ട് കാണാനില്ലെന്ന് പറഞ്ഞ് ജോസഫ് രാജ് രാമേശ്വരം പൊലീസിനെ സമീപിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാണാനില്ലെന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. നിലവിൽ ജോസഫ് രാജ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലാണ്.

ബിനാമിയായ സ്ത്രീയെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവർക്ക് മനുഷ്യക്കടത്തുമായോ ബോട്ട് തിരിമറിയുമായോ ബന്ധമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെയും ശക്‌തികുളങ്ങരയിൽ നിന്ന് മനുഷ്യക്കടത്തിന് ബോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. പുതിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കൊല്ലം തീരത്തെ ചില ബോട്ടുടമകളും ഇടനിലക്കാരും നിരീക്ഷണത്തിലാണ്. കേന്ദ്ര - സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ തീവ്രവാദ സംഘടനകൾ ആയുധ പരിശീലനം നടത്തുകയും യു.പിയിൽ സ്‌ഫോടന കേസിൽ ഉൾപ്പെട്ട പ്രതികൾ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഒളിവിൽ കഴിയുകയും ചെയ്ത സംഭവത്തിൽ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ അന്വേഷണവും കേന്ദ്ര ഏജൻസികളുടെ ഇടപെടലും പുരോഗമിക്കുന്നതിനിടെയാണ് ബോട്ട് വാങ്ങലും മനുഷ്യക്കടത്തുമായും ബന്ധപ്പെട്ട വിവരങ്ങളും പുറത്തായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.