പാലോട്: കല്ലറ പള്ളിമുക്ക് ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതിൽ നിന്ന് വാറ്റി സൂക്ഷിച്ചിരുന്ന ചാരായവും പിടികൂടി. പേരയം പാലുവള്ളി സ്വദേശി വിജിനാണ് (30) സ്കൂട്ടറിൽ കൊണ്ടുവന്ന 1. 150 കിലോ കഞ്ചാവുമായി പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ ഇയാളുടെ വീട്ടിൽ ചാരായം വാറ്റി വിൽക്കാറുണ്ടെന്നും പറഞ്ഞു. തുടർന്ന് വീട്ടിൽ റെയ്ഡ് നടത്തുകയും10 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. സ്കോർ മരുന്ന് എന്ന പേരിലാണ് സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയിരുന്നത്. നാല്പത്തി അയ്യായിരം രൂപക്ക് കഞ്ചാവ് വാങ്ങി രണ്ടുലക്ഷം രൂപക്ക് വില്പന നടത്തിയെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ.സ്വരൂപിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എസ്. രജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. നജിമുദ്ദീൻ, ഷജിം, എ. മുഹമ്മദ് മിലാദ്, ശ്രീകേഷ്, എസ്.ഇ. ഷജീർ, രജിത ആർ.എസ് എന്നിവർ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |