കാമുകിയെ ഫോൺചെയ്തെന്ന് ആരോപണം
കൊല്ലം: കാമുകിയെ ഫോൺ ചെയ്തെന്നാരോപിച്ച് കരുനാഗപ്പള്ളിയിൽ ഗുണ്ടാ സംഘം യുവാവിനെ ആളുമാറി ആക്രമിച്ചു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുലശേഖരപുരം കനോസ സ്കൂളിന് സമീപം താമസിക്കുന്ന ബിലാലിനെയാണ് ചൊവ്വാഴ്ച രാത്രി എസ്.ബി.എം ആശുപത്രിക്ക് സമീപം വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ ഒമ്പതുപേർ അറസ്റ്റിലായി. പ്രതികളിലൊരാളുടെ കാമുകിയെ ഫോൺ ചെയ്തതുമായി ബന്ധപ്പെട്ടാണ് അക്രമികൾ നിരപരാധിയായ യുവാവിനെ ആക്രമിച്ചത്. പുതുക്കാട്ട് വടക്കതിൽ അസ്ലം, പീടികയിൽ സുഹൈൽ, മരുതൂർകുളങ്ങര സ്വദേശി ഹിലാൽ, മുഹമ്മദ് ഉനൈസ്, അൽത്താഫ്, അരുൺ ,അഖിൽ , തട്ടേത്ത് വീട്ടിൽ സച്ചു ,അച്ചു, എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി സുഹൈലിന്റെ കാമുകിയെ ഹഫീസ് എന്നയാൾ ഫോൺ ചെയ്തതിന്റെ വിരോധം തീർക്കാനായിരുന്നു അക്രമികളുടെ തീരുമാനം. മാരകായുധങ്ങളുമായി വന്ന അക്രമികൾ ഹഫീസാണെന്ന് തെറ്റിദ്ധരിച്ച് ഇതുവഴി വന്ന ബിലാലിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ബിലാൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസാണ് ബിലാലിനെ ആശുപത്രിയിലെത്തിച്ചത്. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൊലപാതകശ്രമത്തിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |